News - 2024

വിഭൂതി ബുധന്‍ ഭവനങ്ങളില്‍ ആചരിച്ച് സിംഗപ്പൂര്‍ കത്തോലിക്കര്‍

സ്വന്തം ലേഖകന്‍ 28-02-2020 - Friday

സിംഗപ്പൂര്‍: കൊറോണ ഭീതിയെ തുടര്‍ന്നു നൂറ്റാണ്ടുകളായി തുടര്‍ന്നു കൊണ്ടിരുന്ന നോമ്പുകാല ശുശ്രൂഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവേക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും വിഭൂതി തിരുനാള്‍ വീടുകളില്‍ ആചരിച്ച് സിംഗപ്പൂരിലെ കത്തോലിക്കര്‍. കൊറോണ പശ്ചാത്തലത്തില്‍ സിംഗപ്പൂരില്‍ മതപരമായ ആരാധനകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അതിരൂപതാ മെത്രാപ്പോലീത്ത വില്ല്യം ഗോഹ് വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് പൊതു ആരാധനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ വിശ്വാസികള്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വിഭൂതി സംപ്രേക്ഷണത്തില്‍ പങ്കുചേര്‍ന്നു. ഓണ്‍ലൈന്‍ കുര്‍ബാനകളും, റെക്കോര്‍ഡ് ചെയ്യപ്പെട്ട കുര്‍ബാനകളോടൊപ്പം ഭവനങ്ങളില്‍ തയാറാക്കിയ ചാരം നെറ്റിയില്‍ വരച്ചുകൊണ്ടുമായിരിന്നു വിശ്വാസികള്‍ നോമ്പിന് ആരംഭം കുറിച്ചത്.

ഫെബ്രുവരി 15 മുതല്‍ അനിശ്ചിത കാലത്തേക്ക് പൊതുവായിട്ടുള്ള വിശുദ്ധ കുര്‍ബാനകള്‍ റദ്ദാക്കുകയാണെന്ന് അതിരൂപത നേരത്തെ വിശ്വാസികളെ അറിയിച്ചിരിന്നു. 57 ലക്ഷത്തോളം ജനസംഖ്യയുടെ സിംഗപ്പൂര്‍ സിറ്റിയില്‍ ഏതാണ്ട് 3,00,000 കത്തോലിക്കരാണ് ഉള്ളത്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത വിശ്വാസ തീക്ഷ്ണതയുള്ള സമൂഹത്തെ തീരുമാനം ശരിക്കും ബാധിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാന റദ്ദാക്കിയതറിഞ്ഞ് ഒരു യുവതി തന്നെ വിളിച്ച് കരഞ്ഞതിനെക്കുറിച്ച് സിംഗപ്പൂരിലെ കത്തോലിക്കാ കത്തീഡ്രലിലെ റെക്ടറായ മോണ്‍. ഫിലിപ് ഹെങ് പറഞ്ഞത് ഈ വിശ്വാസ സാക്ഷ്യത്തെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ്. ഏതാണ്ട് 58 ലക്ഷത്തോളം കത്തോലിക്കരുള്ള ദക്ഷിണ കൊറിയയിലും ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെയുള്ള വിശുദ്ധ കുര്‍ബാന റദ്ദാക്കിയിട്ടുണ്ട്. ഫിലിപ്പീന്‍സിലെ ചില രൂപതകളില്‍ മുഖംമൂടി ധരിച്ചായിരിന്നു വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക        


Related Articles »