News - 2024

അര്‍ജന്‍റീനയില്‍ ഗര്‍ഭഛിദ്ര അനുമതിക്കുള്ള നീക്കത്തിനെതിരെ പ്രതിരോധം തീര്‍ത്ത് പ്രോലൈഫ് കുര്‍ബാന

സ്വന്തം ലേഖകന്‍ 11-03-2020 - Wednesday

ലൂജന്‍: ഗര്‍ഭഛിദ്രം നിയമപരമാക്കുവാനുള്ള അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ അനുശാസിക്കുന്ന ബില്ല് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുവാനുള്ള പ്രസിഡന്റിന്റെ നീക്കത്തിന് പ്രോലൈഫ് കുര്‍ബാന കൊണ്ടാണ് അര്‍ജന്റീനയിലെ മെത്രാന്മാര്‍ മറുപടി കൊടുത്തത്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ഞായറാഴ്ച രാജ്യത്തെ ഏറ്റവും വലിയ മരിയന്‍ ദേവാലയമായ ലുജനിലെ ‘ഔര്‍ ലേഡി ഓഫ് ലുജന്‍’ ബസലിക്കയില്‍ പ്രോലൈഫ് നിയോഗവുമായി നടത്തിയ കുര്‍ബാനയില്‍ കത്തോലിക്കരും, അകത്തോലിക്കരുമായ ഒരു ലക്ഷത്തോളം ആളുകള്‍ സംബന്ധിച്ചു.

യെസ് റ്റു വിമന്‍, യെസ് റ്റു ലൈഫ്' എന്ന പ്രമേയവുമായി അര്‍ജന്റീനയിലെ മെത്രാന്‍ സമിതിയാണ് പ്രോലൈഫ് കുര്‍ബാന സംഘടിപ്പിച്ചത്. അര്‍ജന്റീന മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സാന്‍ ഇസിഡ്രോയിലെ മെത്രാനുമായ ഓസ്കാര്‍ വിസെന്റെ ഒജീ ക്വിന്റാന മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുമെന്ന കഴിഞ്ഞയാഴ്ചത്തെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് പ്രത്യേക ബലിയര്‍പ്പണം നടന്നത്. ഗര്‍ഭധാരണം മുതല്‍ ഭ്രൂണത്തിന് ജീവനുണ്ടെന്നും, അമ്മയെക്കൂടാതെ മറ്റൊരു ജീവന്‍ കൂടി ഉദരത്തില്‍ വളരുന്നുണ്ടെന്നും വിശ്വാസികളും അവിശ്വാസികളുമായ ദശലക്ഷകണക്കിന് അര്‍ജന്റീനക്കാര്‍ക്കറിയാമെന്ന് ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു.

അവരെ അവകാശ വിരുദ്ധരെന്നും കപടവിശ്വാസികള്‍ എന്നും വിളിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. വാസ്തവത്തില്‍ ഓരോ സ്ത്രീയുടേയും, ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റേയും അവകാശങ്ങള്‍ക്ക് തങ്ങള്‍ വിലമതിക്കുകയാണ് ചെയ്യുന്നത്. ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആയാല്‍ പോലും അവയെ മറച്ചുവെക്കുകയും, നിശബ്ദത പാലിക്കുകയും ചെയ്യുന്ന സംസ്കാരത്തെ ഇല്ലാതാക്കുവാന്‍ ഈ കുര്‍ബ്ബാനയിലൂടെ നമുക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ടാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

14 ആഴ്ച വരെയുള്ള അബോര്‍ഷന്‍ നിയമവിധേയമാക്കുന്ന ബില്‍ 2018-ല്‍ അര്‍ജന്റീന ഡെപ്യൂട്ടി ചേംബര്‍ പാസാക്കിയെങ്കിലും സെനറ്റ് അതിനെ തള്ളിക്കളയുകയാണുണ്ടായത്. അമ്മയുടെ ജീവനോ ആരോഗ്യത്തിനോ ഭീഷണി, ബലാത്സംഗം എന്നീ സാഹചര്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഗര്‍ഭഛിദ്രത്തിന് അര്‍ജന്റീനയില്‍ സാധുതയുള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »