News - 2024

ഫ്രഞ്ച് നഗരത്തില്‍ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ ഇസ്ലാമികവാദികള്‍ അഗ്നിക്കിരയാക്കി: വ്യാപക പ്രതിഷേധം

പ്രവാചക ശബ്ദം 18-12-2020 - Friday

പാരീസ്: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുവാന്‍ ഫ്രഞ്ച് നഗരമായ ല്യോണിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തീവ്രഇസ്ലാമികവാദികള്‍ അഗ്നിക്കിരയാക്കി. മനോഹരമായി അലങ്കരിച്ചിരുന്ന ക്രിസ്തുമസ്സ് ട്രീയുടെ ചിത്രം സ്നാപ്ചാറ്റില്‍ പോസ്റ്റ്‌ ചെയ്തതിന് ശേഷമാണ് തീവ്ര ഇസ്ളാമികവാദികള്‍ ട്രീ അഗ്നിക്കിരയാക്കിയത്. ക്രിസ്തുമസ്സ് ട്രീ കത്തിക്കൊണ്ടിരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ക്രിസ്തുമസ്സ് ട്രീ കത്തിച്ചത് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് പ്രദേശവാസികള്‍ നിരീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും നാളുകളായി ല്യോണ്‍ നഗരം ഇസ്ലാമികവാദികളുടെ ശക്തി പ്രകടനങ്ങളുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അര്‍മേനിയന്‍ കൂട്ടക്കൊലക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് എര്‍ദോര്‍ഗന്റെ ഭരണസഖ്യമായ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി (എം.എച്ച്.പി)യുമായി ബന്ധമുള്ള ഗ്രേ വൂള്‍ഫ് (ചാരനിറമുള്ള ചെന്നായ) എന്ന മതമൗലീക സംഘടനയുടെ ശക്തി പ്രകടനങ്ങള്‍ക്കും ല്യോണ്‍ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ നോട്രഡാം പള്ളിയില്‍ മൂന്നു പേരെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയത് അടക്കമുള്ള രക്തരൂക്ഷിതമായ അക്രമങ്ങളെ തുടര്‍ന്ന്‍ തീവ്ര ഇസ്ളാമികവാദികളുടെ കടന്നുകയറ്റത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന്‍ രാജ്യത്ത് വളര്‍ന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്റെ പേരില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച മതേതര നയങ്ങളാണ് യൂറോപ്പില്‍ ഇസ്ലാമിക വിഘടനവാദത്തിന്റെ വളര്‍ച്ചക്ക് വഴിവെച്ചതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അഭയാര്‍ത്ഥി മറവിലുള്ള അധിനിവേശം ലക്ഷ്യമിട്ടുകൊണ്ടുള്ള തീവ്രചിന്താഗതിയുള്ളവരെ തടഞ്ഞുകൊണ്ട് ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഹംഗറി, പോളണ്ട് എന്നീ രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ കുറവാണെന്നതു ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »