Faith And Reason - 2024

ദശലക്ഷങ്ങളുടെ പങ്കാളിത്തമില്ലെങ്കിലും കറുത്ത നസ്രായന്റെ തിരുനാൾ മുടക്കാതെ ഫിലിപ്പീൻസ് ജനത

പ്രവാചക ശബ്ദം 10-01-2021 - Sunday

മനില: കൊറോണ വൈറസ് ഭീതിക്ക് നടുവിലും ദശലക്ഷങ്ങളുടെ പങ്കാളിത്തമില്ലെങ്കിലും ജനുവരി ഒന്‍പതാം തീയതി ശനിയാഴ്ച കറുത്ത നസ്രായന്റെ തിരുനാൾ ഫിലിപ്പീൻസ് ജനത ആഘോഷിച്ചു. 200 വർഷമായി മുടങ്ങാതെ നടക്കുന്ന കറുത്ത നസ്രായന്റെ രൂപവും വഹിച്ചുകൊണ്ടുള്ള കൂറ്റൻ പ്രദിക്ഷണം അധികൃതർ റദ്ദാക്കിയെങ്കിലും രൂപം സ്ഥാപിച്ചിരിക്കുന്ന രാജ്യതലസ്ഥാനമായ മനിലയിലെ ക്വാപ്പോ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട തിരുനാള്‍ വിശുദ്ധ കുർബാനകളിൽ നേരിട്ടും അല്ലാതെയും വിശ്വാസികൾ പങ്കുചേർന്നു. ഓരോ വര്‍ഷവും ലക്ഷകണക്കിന് വിശ്വാസികളാണ് തിരുനാളില്‍ പങ്കെടുക്കുന്നത്. ഇത്തവണ വിശ്വാസികൾക്കുവേണ്ടി ദേവാലയത്തിൽ നടന്ന 15 ദിവ്യബലികൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. ദേവാലയത്തിലേക്ക് നേരിട്ട് 23,000 ആളുകൾ എത്തിയെന്ന് പോലീസിന്റെ കണക്കുകൾ പറയുന്നു.

തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് വിശ്വാസികൾ ദേവാലയത്തിലെ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നത്. നസ്രായനായ യേശുക്രിസ്തുവിലാണ് വിശ്വാസമെന്നും, കോവിഡിനെ ഭയമില്ലെന്നും, അതിനാലാണ് ദേവാലയത്തിലേക്ക് എത്തിയതെന്നും 29 വയസ്സുകാരനായ അർജേയി എകോൺ എന്ന വിശ്വാസി റോയിട്ടേഴ്സിനോട് പറഞ്ഞു. കോവിഡ് വ്യാപനം അവസാനിക്കാനായി താൻ പ്രാർത്ഥിക്കുകയാണെന്നും കറുത്ത നസ്രായന്റെ രൂപത്തിന്റെ മാതൃക കയ്യിൽ പിടിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിപ്പീൻസിലെ പത്ത് കോടിക്ക് മുകളിലുള്ള ജനസംഖ്യയിൽ 80 ശതമാനം ആളുകളും കത്തോലിക്ക വിശ്വാസികളാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »