News - 2024

തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ ബാലികയ്ക്ക് ഒടുവില്‍ മോചനം

പ്രവാചക ശബ്ദം 25-01-2021 - Monday

ലാഹോര്‍: പാക്കിസ്ഥാനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ മുസ്ലീം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കിയ പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. 5 മാസങ്ങള്‍ നീണ്ട നരകയാതനകള്‍ക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീട്ടില്‍ ചങ്ങലയ്ക്കിട്ടിരിന്ന പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് മോചിപ്പിക്കുന്നത്. തടവിലായിരിക്കുമ്പോള്‍ പെണ്‍കുട്ടി നിരവധി യാതനകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും പലപ്രാവശ്യം ക്രൂരമായി ബലാല്‍സംഘത്തിനിരയായിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. പോലീസ് കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ കണങ്കാലില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

തങ്ങളുടെ കുട്ടിയെ മോചിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നിരവധി പ്രാവശ്യം പോലീസിനോട് അപേക്ഷിച്ചിരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സിന്ധ് ചൈല്‍ഡ് മാര്യേജ് നിരോധന നിയമം പ്രാബല്യത്തിലിരിക്കുമ്പോള്‍പോലും പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളില്‍പെടുന്ന ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത വിവാഹത്തിനിരയാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഇതിന് പോലീസും ഭരണകൂടവും മൌനസമ്മതം നല്‍കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

കറാച്ചിയിലെ സ്വന്തം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിമൂന്നുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അലി അസ്ഹര്‍ എന്ന മുസ്ലീം തട്ടിക്കൊണ്ടു പോയ വാര്‍ത്ത കഴിഞ്ഞ നവംബറില്‍ സി.ബി.എന്‍ ന്യൂസ് പുറത്തുവിട്ടിരുന്നു. മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് പെണ്‍ മോചിപ്പിക്കപ്പെട്ടത്. 2019 ഒക്ടോബറില്‍ കറാച്ചിയിലെ സിയാ കോളനിയില്‍ താമസിച്ചിരുന്ന നിവാസിയായ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കി വിവാഹം ചെയ്തിരിന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഭരണകൂടം മൌനം തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »