News

ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയ ഇറാഖി ദേവാലയത്തില്‍ രക്തസാക്ഷികളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 05-03-2021 - Friday

ബാഗ്ദാദ്: പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു വൈദികരടക്കം 48 ക്രൈസ്തവരെ നിഷ്കരുണം കൊലപ്പെടുത്തിയ ബാഗ്ദാദിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ ദേവാലയത്തില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷമാണ് സയിദാത്ത് അല്‍-നെജാത്ത് എന്നും അറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്കാ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചത്.

പത്ത് വർഷം മുമ്പ് ഈ കത്തീഡ്രലിൽ നടന്ന ഭീകരാക്രമണത്തിൽ മരണമടഞ്ഞ സഹോദരീസഹോദരന്മാരെ സ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, യുദ്ധം, വിദ്വേഷ മനോഭാവം, അക്രമം രക്തം ചൊരിയൽ എന്നിവ മതപ്രബോധനങ്ങളുമായി പൊരുത്തപ്പെടുന്നില്ലായെന്ന് പറഞ്ഞു. ദേവാലയ സന്ദര്‍ശന വേളയില്‍ മെത്രാന്‍മാരും, വൈദികരും, ഇറാഖി സന്യാസീ-സന്യാസിനികളും, സെമിനാരി വിദ്യാര്‍ത്ഥികളും, മതപ്രബോധകരും അടക്കം നിരവധി പേര്‍ ദേവാലയങ്ങളില്‍ ഉണ്ടായിരിന്നു.

2010 ഒക്ടോബര്‍ 31ന് ഈ ദേവാലയത്തില്‍ നൂറിലധികം വിശ്വാസികള്‍ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ദേവാലയം ആക്രമിക്കപ്പെട്ടത്. വിശ്വാസികളെ സംരക്ഷിക്കുവാനുള്ള ശ്രമത്തിനിടയില്‍ വാസിം സാബി (27), തായെര്‍ അബ്ദള്ള (32) എന്നീ വൈദികര്‍ ഉള്‍പ്പെടെ 54 പേര്‍ കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 48 പേര്‍ ക്രൈസ്തവരായിരിന്നു. ബാഗ്ദാദ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയ തീവ്രവാദികള്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും, പുരോഹിതരേയും വിശ്വാസികളേയും ബന്ധിയാക്കിയതിന് ശേഷം തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു

ആക്രമണത്തില്‍ മുറിവേറ്റവരില്‍ ചിലരെ റോമിലും, യൂറോപ്പിലുമാണ് ചികിത്സിച്ചത്. അവരുടെ മൊഴികളില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷമനോഭാവത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണമാണിതെന്നു വ്യക്തമായതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. “ഞങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍, ഇവരെല്ലാവരും നരകത്തില്‍ പോകും” എന്നാക്രോശിച്ചുകൊണ്ടാണ് തോക്കും, സ്ഫോടക വസ്തുക്കളും, ബോംബും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും, 5 മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടയില്‍ തീവ്രവാദികള്‍ രണ്ടു പ്രാവശ്യം നിസ്കരിച്ചെന്നും, മുസ്ലീം പള്ളിയിലേപ്പോലെ ഖുറാന്‍ പാരായണം നടത്തിയെന്നും അന്നത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അള്‍ത്താരയും കുരിശു രൂപവും തകര്‍ത്ത അക്രമികള്‍ കൊച്ചു കുട്ടികളെപ്പോലും വെറുതേ വിട്ടിരില്ല. ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ, ദൈവത്തിന്റെ ഭവനത്തില്‍ ഒന്നിച്ചു കൂടിയിരുന്ന നിസ്സഹായരേയാണ് ആക്രമിച്ചിരിക്കുന്നതെന്നും ഇരകളായവര്‍ക്ക് വണ്ടി താന്‍ ശക്തമായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ ആക്രമണത്തെ അപലപിച്ചിരിന്നു. 2019-ല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ രൂപതാതലത്തിലുള്ള നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചുവെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »