News

വാക്സിൻ പേറ്റൻറ് ഒഴിവാക്കാൻ ബൈഡനെ പ്രേരിപ്പിച്ചതിനു പിന്നിൽ മാർപാപ്പയും കത്തോലിക്ക സംഘടനകളും?

പ്രവാചക ശബ്ദം 15-05-2021 - Saturday

റോം: കോവിഡ് 19 വാക്സിന്റെ പേറ്റൻറ് ഒഴിവാക്കാനുളള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചതിൽ ഫ്രാൻസിസ് മാർപാപ്പയും, വിവിധ കത്തോലിക്കാ സംഘടനകളും വഹിച്ച പങ്ക് നിർണായകമായതായി റിപ്പോര്‍ട്ട്. മെയ് അഞ്ചാം തീയതി അമേരിക്കയുടെ വ്യാപാര പ്രതിനിധി കാതറിൻ റ്റായി പേറ്റൻറ് വേണ്ടെന്ന് വയ്ക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു. നിരവധി മാസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഭരണകൂടം ഇതിന് സമ്മതം മൂളിയത്. ഇതിൽ കത്തോലിക്കാസഭ വഹിച്ച പങ്ക് ശ്രദ്ധേയമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ വാക്സിൻ പേറ്റൻറ് ഒഴിവാക്കണമെന്ന ആവശ്യം ഫ്രാൻസിസ് മാർപാപ്പ ഉന്നയിച്ചിരിന്നു. വാക്സിൻ പ്രത്യാശയുടെ ഒരു കിരണമാണെന്നും, അത് എല്ലാവർക്കും ലഭ്യമാക്കണമെന്നുമാണ് പാപ്പ പറഞ്ഞത്. വിഷയത്തില്‍ അന്താരാഷ്ട്ര സംഘടനകളും, സർക്കാർ നേതാക്കളും ഇടപെടണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങൾക്കു ശേഷം 'വാക്സിൻ ഫോർ ഓൾ: ട്വൻറി പോയിന്റസ് ഫോർ എ ഫെയറർ ആൻഡ് ഹെൽത്തിയർ വേൾഡ്' എന്ന പേരിൽ വത്തിക്കാന്റെ കോവിഡ്-19 കമ്മീഷൻ ഒരു രേഖയും പ്രസിദ്ധീകരിച്ചു. കോവിഡ് വാക്സിൻ പേറ്റൻറ് ഒഴിവാക്കുന്നത് മാനവ കുടുംബത്തിന് മുഴുവൻ സഹായകരമാകുമെന്ന് മാർപാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച് ഫെബ്രുവരി മാസം ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഇവാൻ ജർകോവിക്ക് പ്രസംഗിച്ചിരുന്നു. ബൈഡൻ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ കത്തോലിക്കാ സഭയുടെ സാമൂഹ്യനീതി പ്രസ്ഥാനമായ നെറ്റ്വർക്കും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പേറ്റന്റ് ഒഴിവാക്കുന്ന ആവശ്യം ചർച്ച ചെയ്യാനായി ഏപ്രിൽ മാസം കാതറിൻ റ്റായിയുമായി കൂടിക്കാഴ്ച നടത്തിയ സംഘടനകളോട് ഒപ്പം നെറ്റ്വർക്കിന്റെ പ്രതിനിധികളും ഉണ്ടായിരുന്നു. എന്നാൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളും, ബിൽഗേറ്റ്സിനെ പോലുള്ള കോർപ്പറേറ്റ് മുതലാളിമാരും പേറ്റൻറ് ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തിയുക്തം എതിർത്തു. നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി അടുത്തിടെ വരെ വഹിച്ചിരുന്ന സിസ്റ്റർ സിമോണി ക്യാമ്പ്ബെൽ എന്ന കത്തോലിക്കാ സന്യാസിനി വൈറ്റ് ഹൗസും, വത്തിക്കാനും തമ്മിൽ ചർച്ചകൾ സംഘടിപ്പിക്കുകയും, കോൺഗ്രസ് അംഗങ്ങളിലും മെത്രാന്മാരിലും സ്വാധീനം ചെലുത്തുകയും ചെയ്തിരിന്നു.

പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തിൽ ധാരണ എത്താൻ വേണ്ടി ലോക വ്യാപാര സംഘടനയിലെ മറ്റു രാജ്യങ്ങളുടെ മേൽ സമ്മർദ്ധം ചെലുത്താനാണ് വത്തിക്കാൻ തീരുമാനമെന്ന് കോവിഡ് 19 കമ്മീഷൻ അധ്യക്ഷൻമാരിൽ ഒരാളായ അഗസ്റ്റോ സാംബീനി പറഞ്ഞു. കോവിഡ് 19 പ്രതിരോധ വാക്സിന്റെ കാര്യം മാത്രം ഉടനെ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ നടന്ന ഒരു സമ്മേളനത്തിൽ അമേരിക്കൻ സർക്കാരിന്റെ ആരോഗ്യ ഉപദേശകൻ ആൻറണി ഫൗസി, ഫൈസർ, മോഡേണ കമ്പനികളുടെ തലവൻമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. വാക്സിൻ പേറ്റൻറ് സംബന്ധിച്ചുള്ള വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ ഇടപെടൽ ഉണ്ടെന്ന് അഗസ്റ്റോ സാംബീനി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധി ഉണ്ടാകുന്നതിനു മുന്‍പേ മെഡിക്കൽ പേറ്റന്റുകൾ ഒഴിവാക്കണമെന്ന നിലപാട് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »