News - 2024

ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശിയ നിയമമാക്കുമെന്നു ജോ ബൈഡന്‍: പ്രതിഷേധവുമായി കൂടുതല്‍ മെത്രാന്മാര്‍

പ്രവാചകശബ്ദം 28-10-2022 - Friday

അര്‍ലിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടുകയാണെങ്കില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശീയ നിയമമാക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ അപലപിച്ചുക്കൊണ്ട് കൂടുതല്‍ മെത്രാന്‍മാര്‍ രംഗത്ത്. അര്‍ലിംഗ്ടണ്‍ ബിഷപ്പ് മൈക്കേല്‍ ബര്‍ബിഡ്ജാണ് ബൈഡന്‍റെ ജീവന്‍ വിരുദ്ധ നയത്തില്‍ പ്രതിഷേധവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ അനുകൂല നിയമമുണ്ടാക്കുക എന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ബൈഡന്റെ സമീപകാല പ്രസ്താവനയെയും, അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങളേയും അപലപിക്കുന്നുവെന്ന്‍ ബിഷപ്പ് പറഞ്ഞു.

അടിസ്ഥാനപരമായി ഭ്രൂണഹത്യ അമൂല്യമായ കുരുന്നു ജീവനെ ഇല്ലാതാക്കുകയും, അമ്മക്ക് ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കുകയുമാണെന്ന് പറഞ്ഞ മെത്രാന്‍, പൊതുനന്മക്ക് വേണ്ടിയുള്ള നിയമങ്ങള്‍ പാസ്സാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ചുമതലയെന്നും, പ്രസിഡന്റിന്റെ ഈ മുന്‍ഗണന വേദനയും മരണവുമായിരിക്കും സമ്മാനിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ക്കും അമേരിക്കന്‍ ജനതക്കും ഞാന്‍ നല്‍കുന്ന വാഗ്ദാനം ഇതാണ് : റോയ് വി. വേഡ് നിയമമാക്കുക എന്നതായിരിക്കും ഞാന്‍ കോണ്‍ഗ്രസ്സിനയക്കുന്ന ആദ്യ ബില്‍” - എന്നാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഹോവാര്‍ഡ് തിയേറ്ററില്‍വെച്ച് നടന്ന നാഷണല്‍ കമ്മിറ്റി പരിപാടിയില്‍ പങ്കെടുക്കവേ ബൈഡന്‍ പറഞ്ഞത്.

ജനിക്കുവാനിരിക്കുന്ന കുരുന്നുകളെയും, അമ്മമാരേയും പിന്തുണക്കുന്നതിന് പകരം അബോര്‍ഷനെ അനുകൂലിക്കുന്ന നീക്കങ്ങള്‍ക്ക്‌ വിശ്വാസികള്‍ ഉള്‍പ്പെടെ, സുമനസ്കരായ ആളുകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ബിഷപ്പ് ബര്‍ബിഡ്ജിന്റെ പ്രതികരണം. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോലൈഫ് വിജയമായിട്ടാണ് ഇക്കഴിഞ്ഞ ജൂണിലെ ഡോബ്സ് കേസിന്‍മേലുള്ള സുപ്രീം കോടതി വിധിയെ മെത്രാന്‍ വിശേഷിപ്പിച്ചത്. അബോര്‍ഷനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതിനും, ആവശ്യമുള്ള അമ്മമാരെ സഹായിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നും മെത്രാന്‍ പറഞ്ഞു.

ബൈഡന്റെ അബോര്‍ഷന്‍ പദ്ധതിക്കെതിരെയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനും ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്തയുമായ വില്ല്യം ലോറിയുടെ പ്രതികരണവും ബിഷപ്പ് പരാമര്‍ശിക്കുന്നുണ്ട്. വെല്ലുവിളികള്‍ നേരിടുന്ന അമ്മമാരെ സഹായിക്കുവാന്‍ തന്റെ അധികാരം ഉപയോഗിക്കുന്നതിന് പകരം ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വഴി ബൈഡന്‍ മാരകമായ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു ആർച്ച്‌ ബിഷപ്പ് ലോറിയുടെ പ്രതികരണം. അടുത്ത മാസം 8ന് നടക്കുന്ന തിരഞ്ഞെടുപ്പാണ് യു.എസ് സെനറ്റും, യു.എസ് ജനപ്രതിനിധി സഭയും ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുവാന്‍ പോകുന്നത്.


Related Articles »