News

കത്തോലിക്ക സന്യാസത്തെ അവഹേളിച്ച് 'കക്കുകളി': ഗുരുവായൂരിലെ നാടക പ്രദര്‍ശനത്തില്‍ പ്രതിഷേധം ശക്തമാകുന്നു

പ്രവാചകശബ്ദം 07-03-2023 - Tuesday

തൃശൂർ: ഗുരുവായൂർ നഗരസഭാ സർഗോത്സവത്തിന്റെ ഭാഗമായി ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകാവതരണം നടത്തിയതില്‍ വ്യാപക പ്രതിഷേധം. ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്. ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണം ശക്തമാണ്. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഈ നാടകം. സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി ഈ നാടകാവതരണം തുടരുന്നത് ഒരു മതവിശ്വാസത്തെയും സംവിധാനങ്ങളെയും ആക്ഷേപിക്കാനും വെല്ലുവിളിക്കാനുമുള്ള ശ്രമമായി മാത്രമേ കാണാനാകൂവെന്നും ക്രൈസ്തവ സമുദായത്തോടുള്ള വെല്ലുവിളിയാണിതെന്നും കത്തോലിക്കാ കോൺഗ്രസ് തൃശൂർ അതിരൂപത സമിതി വിലയിരുത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ പൗരോഹിത്യത്തെയും സന്യാസ ജീവിത ത്തെയും വികൃതമായി ചിത്രീകരിക്കുന്ന വികൃത മനസുകളാണ് ഈ നാടകത്തിന് പുറകിൽ. നാടകം ഇറ്റ്ഫോക്ക് വേദിയിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ കാഴ്ചക്കാരനായി എത്തുകയും അവതരണത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനെ ലഘൂകരിച്ചു കാണാനാവില്ലായെന്ന് കത്തോലിക്കാ കോൺഗ്രസ് നിരീക്ഷിച്ചു.

ഇനിയും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ മുതിർന്നാൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വരുമെന്ന് കത്തോലിക്കാ കോൺഗ്രസ് അതിരൂപത സമിതി മുന്നറിയിപ്പ് നൽകി. അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ, ജോഷി വടക്കൻ, എൻ.പി. ജാക്സൻ, ജോൺസൺ ആളൂർ, തോമസ് ചിറമ്മൽ, റോണി ആഗസ്റ്റിൻ, തോമസ് ചിറമ്മൽ, കരോ ളി ജോഷ്വ, മേഫി ഡെൽസൻ എന്നിവർ പ്രസംഗിച്ചു. "കക്കുകളി' പ്രദർശിപ്പിച്ചതിനെതിരെ പ്രദർശനവേദിയിൽ പ്രതിഷേധവുമായി കെസിവൈഎം തൃശൂർ അതിരൂപത സമിതിയും രംഗത്തെത്തി.

സമൂഹത്തിനു ഇത്രത്തോളം സംഭാവനകൾ നൽകിയ, ജാതിമത ഭേദമന്യേ എല്ലാവരെയും തുല്യരായി കണ്ട് വിദ്യാഭ്യാസവും ആതുര സേവനവും നടത്തുന്ന ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന നാടകം നിരോധിക്കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് സാജൻ മുണ്ടൂർ അധ്യക്ഷത വഹിച്ചു. സഭാതാരം പി.ഐ. ലാസർ മാസ്റ്റർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറൽ സെക്രട്ടറി അഖിൽ ജോസ്, ട്രഷറർ ജിഷാദ് ജോസ്, ഫൊറോന പ്രസിഡന്റുമാരായ റോഷൻ വർഗീസ്, ഷെർലിൻ പോൾ എന്നിവർ പ്രസംഗിച്ചു.

നാടകത്തിനെതിരേ പ്രതിഷേധമറിയിച്ച് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയും രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് നാടകമെന്ന് പള്ളി പിആർഒ ആന്റോ എൽ പുത്തൂർ പ്രസ്താവിച്ചു. സാമൂഹിക പരിഷ്കർത്താക്കളായി വേഷമിടുന്ന രാഷ്ട്രീയക്കാർ പലരുടെയും മക്കൾ എവിടെയാണ് പഠിച്ചതെന്നും വീടിന്റെ 500 മീറ്റർ ചുറ്റളവിൽ സർക്കാർ/മറ്റു സ്‌കൂൾ ഉണ്ടായിരിക്കെ കിലോമീറ്ററുകൾക്കപ്പുറത്തു ഇതേ കന്യാസ്ത്രീകൾ നടത്തുന്ന സ്‌കൂളിൽ, കോളേജുകളിൽ മക്കളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിച്ചപ്പോൾ അവിടുത്തെ പി‌ടി‌എ പോലുള്ള സംവിധാനങ്ങളുടെ തലപ്പതിരുന്നു കന്യാസ്ത്രീകളുടെ മികവിനെ വാനോളം പുകഴ്ത്തിയവര്‍ക്കു ഗുരുവായൂർ പോലുള്ള മതസൗഹാർധത്തിന് പേരുകേട്ട സ്ഥലത്തു, അതിൽ വിള്ളലുണ്ടാക്കാൻ എങ്ങനെ കഴിയുന്നുവെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി.


Related Articles »