Life In Christ

തെരുവ് പോരാട്ടത്തിനിടെ വെടിയേറ്റ് അരയ്ക്കു കീഴെ തളര്‍ന്നുപോയ സെസാര്‍ ഗലന്‍ ഇനി വൈദികന്‍

പ്രവാചകശബ്ദം 13-06-2023 - Tuesday

ലോസ് ആഞ്ചലസ്: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവ് പോരാട്ടത്തിനിടെ വെടിയേറ്റ് അരയ്ക്കു കീഴെ തളര്‍ന്നുപോയ സെസാര്‍ ഗലന്റെ പൗരോഹിത്യത്തിലേക്കുള്ള യാത്ര അനേകര്‍ക്ക് പ്രചോദനമാകുന്നു. അമേരിക്കയിലെ ലോസ് ആഞ്ചലസ് സ്വദേശിയും അന്‍പതുകാരനുമായ ഫാ. സെസാര്‍ ഗലന്‍ ഇക്കഴിഞ്ഞ ജൂണ്‍ 3-ന് ലോസ് ആഞ്ചലസ് അതിരൂപതാ മെത്രാപ്പോലീത്ത ജോസ് എച്ച് ഗോമസില്‍ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. അദ്ദേഹത്തിനു പുറമേ 7 പേര്‍ കൂടി അന്ന് തിരുപ്പട്ട സ്വീകരണം നടത്തിയിരുന്നു. ‘ലാ കത്തോലിക്സ്’ന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ഗലന്‍ പൗരോഹിത്യത്തിലേക്കുള്ള തന്റെ അസാധാരണമായ യാത്രയുടെ കഥ വിവരിച്ചത്.

കുടുംബത്തിലെ 8 മക്കളില്‍ ആറാമത്തെ മകനായിരുന്നു ഫാ. ഗലന്‍. ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും വിശ്വാസപരിശീലനം ലഭിച്ച ഗലനെ പിതാവ് തന്നെയായിരുന്നു വിശുദ്ധ കുര്‍ബാനക്ക് കൊണ്ടുപോയിരുന്നതും, ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചതും. ചെറിയ പ്രായത്തില്‍ തന്നെ ഒരു വെയര്‍ഹൗസില്‍ ജോലിക്ക് ചേര്‍ന്ന ഗലന്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഒരു കാര്‍ വാങ്ങിക്കുകയും ചെയ്തു. 2001 ഏപ്രില്‍ 3-നാണ് ഫാ. ഗലന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവമുണ്ടാകുന്നത്. അന്ന് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഗലന്‍ തന്റെ ഒരു സുഹൃത്തിന്റെ വീടിന്റെ പുറകില്‍ സുഹൃത്തുക്കളുമൊത്ത് ഇരിക്കുകയായിരുന്നു.

കൂട്ടത്തിന്റെ അദ്ദേഹത്തിന്റെ സഹോദരനായ ഹെക്ടറും, സമീപ കാലത്ത് ജയില്‍ മോചിതനായ മറ്റൊരു വ്യക്തിയുമുണ്ടായിരുന്നു. ഹെക്ടറും ആ വ്യക്തിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ഹെക്ടര്‍ തന്റെ സഹോദരന്റെ കാറിന്റെ താക്കോലും വാങ്ങിപ്പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് വെടിയൊച്ച കേട്ട ഗലന്‍ എന്താണ് സംഭവിച്ചതെന്നറിയുവാന്‍ ഓടിയപ്പോള്‍ തന്റെ സഹോദരനെ വെടിവെച്ച ശേഷം ഓടിയ ആളുമായി കൂട്ടിയിടിച്ചു. അയാളുടെ കൈയില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ച ഗലന് പിന്നീട് ഓര്‍മ്മവരുമ്പോള്‍ തോളത്തും, നട്ടെല്ലിലും വെടിയേറ്റ് ചലിക്കുവാന്‍ കഴിയാതെ തെരുവിലെ നടപ്പാതയില്‍ കിടക്കുകയായിരുന്നു.

എന്നാല്‍ ഈ സമയങ്ങളില്‍ എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ഞാനൊരു ശബ്ദം കേട്ടു, “ഭയപ്പെടരുത്, ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാവും” ഫാ. ഗലന്‍ പറയുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബോധം വരുമ്പോള്‍ അദ്ദേഹം ലിന്‍വുഡിലെ സെന്റ്‌ ഫ്രാന്‍സിസ് മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു. നട്ടെല്ലിനേറ്റ വെടി അദ്ദേഹത്തിന്റെ അരക്ക് കീഴെയുള്ള ഭാഗത്തെ എന്നെന്നേക്കുമായി തളര്‍ത്തി. തന്റെ സഹോദരന്‍ അടുത്ത മുറിയില്‍ ജീവനു വേണ്ടി പോരാടിക്കൊണ്ട് കിടക്കുകയായിരുന്നെന്ന കാര്യം അദ്ദേഹത്തിനപ്പോള്‍ അറിയില്ലായിരുന്നു. തന്റെ സഹോദരന്റെ മരണത്തിന് ശേഷമാണ് ഗലന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്.

‘കീഴടങ്ങല്‍’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ആശുപത്രി ജീവിതം അദ്ദേഹത്തെ ആ ആശുപത്രിയിലെ ചാപ്ലൈന്റെ അടുത്ത സുഹൃത്താക്കി മാറ്റി. അദ്ദേഹമാണ് ഗലനെ യേശുവും, ദേവാലയവുമായി അടുപ്പിക്കുന്നത്. “ആ സമയത്ത് അദ്ദേഹം എന്നെ സംബന്ധിച്ചിടത്തോളം യേശു തന്നെയായിരുന്നു” - ഫാ. ഗലന്‍ പറയുന്നു. 2015-ല്‍ ഗലന്‍ താന്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയിലെ രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഫ്രിയാര്‍ ആകുവാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹം നീണ്ട പരിശീലനത്തില്‍ ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 3-ന് തിരുപ്പട്ടം സ്വീകരിക്കുകയായിരിന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട തന്റെ സഹോദരന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് അപ്പുറത്ത് ഇന്നു ക്രിസ്തുവിന്റെ പ്രതിപുരുഷനായതിലുള്ള ആത്മീയ നിര്‍വൃതിയിലാണ് അദ്ദേഹം.

Tag: Man Ordained a Priest After Paralyzed in Street Fight - His Inspiring Vocation Story César Galán, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 90