Faith And Reason

‘നൈജീരിയയുടെ മരിയ ഗൊരേത്തി’ വിവിയൻ ഉച്ചേച്ചിയുടെ നാമകരണ നടപടികൾക്ക് ആരംഭം

പ്രവാചകശബ്ദം 18-10-2023 - Wednesday

അബൂജ: 'നൈജീരിയയുടെ മരിയ ഗൊരേത്തി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ നാമകരണ നടപടികൾക്ക് രാജ്യത്തെ സഭ തുടക്കം കുറിച്ചു. ഒക്ടോബർ 14നു ബെനിന്‍ സിറ്റി രൂപതയാണ് നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ചു നിലക്കൊണ്ട വിവിയൻ, വിശുദ്ധ മരിയ ഗൊരേത്തിയെ പോലെ വിശുദ്ധി സംരക്ഷിക്കുവാന്‍ ജീവന്‍ വെടിയുകയായിരുന്നു. നാമകരണ നടപടികൾ പൂർത്തിയായാൽ നൈജീരിയയിൽ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്ത അതുല്യ പദവി വിവിയനു ലഭിക്കും. രാജ്യത്ത് നിന്നും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതു സിപ്രിയൻ തൻസിയാണ്.

1995 ജൂലൈ 1ന് കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വിവിയൻ, ബെനിൻ സിറ്റിയിലെ ഗ്രേറ്റർ ടുമാറോ സെക്കൻഡറി സ്‌കൂളിലാണ് പഠനം നടത്തിയത്. ബാല്യം മുതല്‍ സ്‌കൂളിലും മറ്റു പ്രാർത്ഥന ഗ്രൂപ്പുകളിലും നിറസാന്നിധ്യമായിരിന്നു അവള്‍. ജോയ് ക്ലാസ്, കൗമാര ബൈബിൾ ക്ലാസ്, കരിസ്മാറ്റിക് ശുശ്രൂഷകളിലെ സജീവ പങ്കാളിത്തം എന്നിവ വഴിയും അവള്‍ ഈശോയുമായി ഒത്തിരി അടുത്ത ബന്ധം സ്ഥാപിച്ചിരിന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഉപദേശങ്ങളിലൂടെയും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും അവൾ എപ്പോഴും മറ്റ് കുട്ടികളിലേക്ക് ഈശോയെ പകര്‍ന്നിരിന്നു. ക്ലാസിലെ മറ്റ് അംഗങ്ങൾക്കുള്ള വെളിച്ചമെന്നാണ് സഹപാഠികള്‍ അവളെ വിശേഷിപ്പിച്ചിരിന്നത്.

2009 നവംബർ 15 ഞായറാഴ്ച. പതിവുപോലെ വിവിയൻ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. അന്നത്തെ മതബോധന പഠനത്തിനിടെ അവൾ തന്റെ റോൾ മോഡലായ വിശുദ്ധ മരിയ ഗൊരേത്തിയെക്കുറിച്ച് സഹപാഠികളോട് ഏറെ സംസാരിച്ചിരിന്നു. വിശുദ്ധയുടെ മാതൃക പിഞ്ചെല്ലുവാനും കന്യകാത്വവും വിശുദ്ധിയും സംരക്ഷിക്കുവാന്‍ ഏതറ്റം വരെയും പോകണമെന്നും അവള്‍ പറഞ്ഞു. അധാർമികതയ്‌ക്കു വശംവദരാകരുതെന്നും തന്റെ സഹപാഠികളോട് ഉപദേശിച്ചു. ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനുള്ള പതിവ് ഓര്‍മ്മപ്പെടുത്തലോടെ അവള്‍ ക്ലാസില്‍ നിന്ന്‍ മടങ്ങി. അന്ന് രാത്രിയിലാണ് ആ സംഭവമുണ്ടായത്.

നൈജീരിയയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം നടന്ന ദിവസമായിരിന്നു അന്ന്. പ്രദേശത്തുള്ള എല്ലാവരും ടെലിവിഷനു മുന്നിലായിരിന്നു. ഇതിനിടെയാണ് മൂന്നംഗ സായുധ കവർച്ച സംഘം വിവിയൻ ഉച്ചേച്ചിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും മോഷ്ടിച്ചു. അവളുടെ പിതാവ് ഉൾപ്പെടെയുള്ളവരെ സംഘം ആക്രമിച്ചു, വിവിയനെ ബലമായി പിടിച്ചു മാറ്റികൊണ്ടുപോയി. ക്രൂരമായി ബലാൽസംഗം ചെയ്യാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ തന്നെ ദുരുപയോഗം ചെയ്യാനുള്ള ആയുധധാരികളുടെ കാമകരമായ ഭീഷണിയും ആവശ്യവും അവൾ ശക്തമായി നിരസിച്ചു. വിശുദ്ധി സംരക്ഷിക്കുവാന്‍ അവള്‍ ശക്തമായി നിലക്കൊണ്ടു. ഇത് അക്രമികളെ അത്യധികം പ്രകോപിപ്പിച്ചു. പിന്നാലേ അവളുടെ വയറ്റിലേക്ക് വെടിയുണ്ടകൾ പാഞ്ഞു.

രക്തത്തിൽ കുളിച്ചുകിടന്ന വിവിയന്‍, സഹായമെത്തും മുന്‍പ് തന്റെ സ്വര്‍ഗ്ഗീയ മണവാളന്റെ അടുത്തേക്ക് യാത്രയായി. വിശുദ്ധി നഷ്ട്ടപ്പെടുകയെന്നതിന് പകരം മരണമാണ് നല്ലതെന്നു അവള്‍ സഹപാഠികളോട് പറഞ്ഞതിന്റെ ആവര്‍ത്തനമായിരിന്നു വിവിയൻ ഉച്ചേച്ചിയുടെ ജീവത്യാഗവും. 2019 ഒക്ടോബറിലെ അസാധാരണമായ മിഷ്ണറി മാസത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ലോകമെമ്പാടുമുള്ള വീരോചിതമായ മിഷ്ണറി മാതൃകകളായി, മരണപ്പെട്ട വ്യക്തികളുടെ ജീവചരിത്രം ആവശ്യപ്പെട്ടിരിന്നു. അന്ന് ലോകത്തിലെ മുഴുവൻ രാജ്യങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് വിശുദ്ധ ജീവിതം നയിച്ച വ്യക്തികളിൽ വിവിയൻ ഓഗുവുമുണ്ടായിരിന്നു.

Tag:Vivian Uchechi Ogu malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 85