News - 2024

"മനസിലേറ്റ മുറിവുകളില്‍ നിന്ന് ഇന്നും രക്തം പൊടിയുന്നുണ്ട്": കന്ധമാലിലെ നടുക്കുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ മീനാ ബര്‍വ

സ്വന്തം ലേഖകന്‍ 26-08-2016 - Friday

ഭുവനേശ്വര്‍: 2008-ല്‍ ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറിയ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവത്തില്‍ നിന്നും പൂര്‍ണ്ണമായും മോചനം നേടുവാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലയെന്നു കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീ മീനാ ബര്‍വ. കന്ധമാൽ കൂട്ടക്കൊലയുടെ 8-ാം വാര്‍ഷിക ദിനമായ ഇന്നലെ 'മാറ്റേഴ്‌സ് ഇന്ത്യ' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ സിസ്റ്റര്‍ മീന ബര്‍വ പങ്ക് വെച്ചത്.

"എട്ടു വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മോചിതയാകുവാന്‍ എനിക്ക് സാധിച്ചിട്ടില്ല. നടക്കുന്ന ദുരന്തത്തിന്റെ വാര്‍ഷികം ആചരിക്കുന്ന ദിവസം അടുത്ത് വരുമ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ അധികം വേദന എന്റെ മനസിലുണ്ട്. അന്നു നടന്ന അക്രമ സംഭവങ്ങള്‍ എന്റെ മനസിലേക്ക് ഇപ്പോള്‍ കൂടുതലായി കടന്നു വരുന്നു. ഒരു സംഘം ആളുകള്‍ ക്രൈസ്തവരോട് ചെയ്ത ക്രൂരപീഡനങ്ങളുടെ രക്തപങ്കിലമായ നടപടികള്‍ ആരേയാണ് വേദനിപ്പിക്കാത്തത്? അന്ന്‍ മനസിലേറ്റ മുറിവുകളില്‍ നിന്നും ഇന്നും രക്തം പൊടിയുന്നുണ്ട്". സിസ്റ്റര്‍ മീന ബര്‍വ പറഞ്ഞു.

കന്ധമാൽ ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ സിസ്റ്റര്‍ മീന ബര്‍വ പങ്കെടുത്തില്ല. എന്നാല്‍ താന്‍ ലോകത്തിന്റെ ഏതു കോണില്‍ പോയി പാര്‍ത്താലും കന്ധമാലിലെ മനുഷ്യജീവിതങ്ങളും, അവരുടെ ദുഃഖവും തന്നോടൊപ്പം കാണുമെന്ന് സിസ്റ്റര്‍ മീന ബര്‍വ പറയുന്നു. നിഷ്‌കളങ്കരായി രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവര്‍ക്കു വേണ്ടി താന്‍ എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

"എന്റെ ഏറ്റവും തീവ്രമായ ആഗ്രഹം ഭാരതത്തിലോ, മറ്റേതെങ്കിലും സ്ഥലത്തോ ഇനി ഒരിക്കലും മറ്റൊരു കന്ധമാൽ ആവര്‍ത്തിക്കപ്പെടരുതെന്നതാണ്. എന്നെ ദ്രോഹിച്ച എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു. പൂര്‍ണ്ണമായും അവര്‍ക്ക് മാപ്പ് നല്‍കുവാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നാല്‍ കന്ധമാലില്‍ നീതി നടപ്പിലാക്കണം. നീതിക്കുവേണ്ടി ഇരക്കുന്നവര്‍ക്ക് അത് ലഭിക്കുക തന്നെ വേണം". സിസ്റ്റര്‍ മീന ബര്‍വ പറയുന്നു.

2008-ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായ ജില്ലയാണ് ഒഡീഷയിലെ കന്ധമാൽ. അന്ന് നടന്ന കലാപങ്ങളില്‍ 100-ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ തങ്ങളുടെ പ്രദേശം വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. 6,500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. അതിലെ ഒരു ഇരയാണ് സിസ്സര്‍ മീന ബര്‍വ. കുട്ടക്കില്‍ സ്ഥിതി ചെയ്യുന്ന ഹൈക്കോടതിയില്‍, സിസ്റ്റര്‍ മീനാ ബര്‍വയുടെ കേസില്‍ വാദം കേള്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക