News - 2024

ബിഷപ്പ് നിയമനം: ചൈനയും വത്തിക്കാനും ധാരണയില്‍ എത്തിയതായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌

സ്വന്തം ലേഖകന്‍ 10-02-2017 - Friday

ഹോങ്കോങ്‌: ചൈനയിലെ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട്‌ വത്തിക്കാനും ചൈനയുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു ധാരണയില്‍ എത്തിയതായി ഹോങ്കോങ്‌ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌. ഇതോടെ, ഭൂഗര്‍ഭ ക്രൈസ്‌തവ സമൂഹങ്ങള്‍ക്കു പരസ്യമായി ആരാധിക്കാനും സുവിശേഷ പ്രഘോഷണത്തിനും വഴി തെളിഞ്ഞെന്ന്‌ കര്‍ദ്ദിനാള്‍ വ്യക്തമാക്കി. കത്തോലിക്ക സഭയും ചൈനീസ്‌ ഗവണ്‍മെന്‍റ് തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ്‌ ചൈനയിലെ ക്രൈസ്‌തവര്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കൂന്നതാണ്.

"കത്തോലിക്ക സഭക്കും ചൈനക്കും വ്യത്യസ്‌ത നിലപാടാണുള്ളത്‌. മറ്റുള്ളവ കണക്കിലെടുത്ത്‌ പരിഹരിക്കാവുന്നതാണ്‌. രാഷ്ട്രീയ-ആശയപര നിലപാടുകളാണ്‌ ചൈനീസ്‌ സര്‍ക്കാരിന്റെ പ്രധാന പരിഗണനയെങ്കില്‍ തീര്‍ത്തും മതപരവും അജപാലനപരവുമാണ്‌ വത്തിക്കാന്റെ മുഖ്യ പരിഗണന. ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്നവരും ചൈനയുടെ ഔദ്യോഗിക സഭയും തമ്മില്‍ കൂടുതല്‍ സഹകരിച്ച്‌ രാജ്യത്ത് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്‌". കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌ പറഞ്ഞു.

നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്.

ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. രഹസ്യമായി പ്രാര്‍ത്ഥനകളും മറ്റു ശുശ്രൂഷകളും നടത്തുന്ന കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതില്‍ ചൈനീസ്‌ കമ്മ്യുണിസ്‌റ്റ്‌ പാര്‍ട്ടിയടക്കം ഉത്കണ്‌ഠ പ്രകടിപ്പിച്ചിരിക്കെയാണ്‌, ഇരുവിഭാഗം വിശ്വാസികള്‍ക്കും പ്രത്യാശ നല്‍കുന്ന പുതിയ ചുവടുവെപ്പിനെ പറ്റി കര്‍ദ്ദിനാള്‍ വെളിപ്പെടുത്തിയത്.


Related Articles »