News - 2024

ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന്‌ നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍

സ്വന്തം ലേഖകന്‍ 11-02-2019 - Monday

ലൂര്‍ദ്ദ്‌ (ഫ്രാന്‍സ്‌): പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍. ലൂര്‍ദ്ദിലെ അത്ഭുതങ്ങളെപ്പറ്റിയുള്ള 'ലെ നോബല്‍ എറ്റ്‌ ലെ മോയിന്‍" എന്ന പുസ്‌തകത്തിലാണ് അജ്ഞേയതാവാദി കൂടിയായ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

"ലൂര്‍ദ്ദില്‍ അത്ഭുത രോഗശാന്തിയടക്കം നടക്കുന്നുണ്ടെന്ന്‌ പറയുകയും അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ നിഷേധിക്കേണ്ടതില്ല. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. അത്ഭുത രോഗശാന്തികള്‍ നടക്കുന്നുണ്ടന്നത്‌ സത്യമാണ്‌, അവ ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ്".

"ഇവിടെ ഓരോ നിമിഷവും ചെറുതും വലുതുമായ രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്‌. പലതും ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത വിസ്‌മയമാകുന്നു. അത്ഭുതങ്ങളെ നിഷേധിക്കുന്നതിനു പകരം പഠനവിധേയമാക്കുകയാണ്‌ വേണ്ടത്‌. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷേധിച്ച്‌ ഉപേക്ഷിക്കുന്നത്‌ ശരിയല്ല". പാസ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കൂട്ടിച്ചേര്‍ത്തു.

1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്.

< Originally Published on 20/02/17 >


Related Articles »