Saturday Mirror - 2024

യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക

ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍ 27-05-2017 - Saturday

യോഗയെപ്പറ്റി വ്യത്യസ്തങ്ങളായ രണ്ട് സമീപനങ്ങള്‍ സഭയിലുണ്ടെന്നും അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഇതേപറ്റി ഒരു സാമാന്യപഠനം നടത്തണമെന്ന താല്‍പര്യം ഉണ്ടായത്. ഒന്നാമത്തെ സമീപനം യോഗ ക്രൈസ്തവവിശ്വാസവുമായി ചേര്‍ന്നു പോകുന്നില്ല എന്നുള്ളതാണ്.

പാലാ രൂപതയില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് കഴിഞ്ഞ ഒരു ദശകക്കാലമായി നേതൃത്വം നല്‍കുന്ന പ്രസിദ്ധ ധ്യാനഗുരുക്കന്‍മാരായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, ഡൊമനിക്ക് വാളന്‍മനാലച്ചനും ശക്തമായി ഇക്കാര്യം പറയുന്നു. ഇവരുടെ കണ്‍വെന്‍ഷനുകളിലും ധ്യാനങ്ങളിലും പങ്കെടുക്കുന്നവര്‍ യോഗയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം കേള്‍ക്കുന്നു. ദീര്‍ഘകാലം റോമിന്‍റെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തും യോഗ വിശ്വാസികള്‍ക്ക് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

രണ്ടാമത്തെ സമീപനം യോഗയെക്കുറിച്ച് യാതൊരു സന്ദേഹവും വേണ്ട, അതു ക്രൈസ്തവര്‍ക്ക് സര്‍വ്വാത്മനാ സ്വീകാര്യമാണ്, യോഗയ്ക്കെതിരെ സംസാരിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നുള്ളതാണ്. കാലടിയിലെ ക്രൈസ്റ്റ് യോഗ റിട്രീറ്റ് സെന്‍ററും അവിടെ യോഗധ്യാനം നടത്തുന്ന ബഹുമാനപ്പെട്ട സൈജു തുരുത്തിയിലച്ചനും മറ്റും ഈ സന്ദേശം പ്രചരിപ്പിക്കുന്നു. ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നീ പേരുകളില്‍ ഇവരുടെ യോഗാധ്യാന പരസ്യങ്ങള്‍ പത്രങ്ങളിലും മറ്റും കൂടെക്കൂടെ വരാറുണ്ട്.

രക്ഷയ്ക്കുള്ള ക്രിസ്തുമാര്‍ഗ്ഗത്തിനു പകരം വയ്ക്കാവുന്ന ഒന്നായിട്ടുപോലും യോഗയെ ഇവര്‍ അവതരിപ്പിക്കുന്നു. ഉദാഹരണമായി ക്രിസ്താനുഭവ യോഗ എന്നാ സൈജു തുരുത്തിയിലച്ചന്‍റെ പുസ്തകത്തില്‍ നിന്നുതന്നെ ഉദ്ധരിക്കാം.

പേജ് 48-ലെ "ഒരു തലമുറയെ വീണ്ടെടുത്ത് രക്ഷിക്കാന്‍ പര്യാപ്തമാണ് യോഗയും യോഗ ആത്മീയതയും". പേജ് 14-ല്‍ "നമ്മുടെ ജീവിതം പൂര്‍ണ്ണതയിലേയ്ക്ക് നയിക്കാനുള്ള മാര്‍ഗ്ഗമാണ് യോഗ. സമഗ്രവും ആത്മീയവുമായ ഒരു പരിശീലന പദ്ധതിയാണത്....തിന്മയില്‍ നിന്ന്‍ നന്മയിലേയ്ക്കും നന്മയില്‍ നിന്ന്‍ ജീവിത വിശുദ്ധിയിലേയ്ക്കും ജീവിത വിശുദ്ധിയില്‍ നിന്നും ദൈവാനുഭവത്തിലേയ്ക്കും നമ്മെ നയിക്കുന്ന മാര്‍ഗ്ഗമാണ് യോഗ. ഇത് ഒരു ശാസ്ത്രമാണ്.... യോഗ സാര്‍വത്രീകമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കാരണം യോഗ ആത്യന്തികമായി എത്തിനില്‍ക്കുന്നത് ദൈവത്തിലാണ്."

മേല്‍പ്പറഞ്ഞ രണ്ടു സമീപനങ്ങളും ഒരേസമയം ശരിയാകാന്‍ പാടില്ല. അപ്പോള്‍ ഇതില്‍ ഏതാണു ശരി? അതു പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് വത്തിക്കാന്‍ ഈ വിഷയത്തെക്കുറിച്ച് രണ്ടു രേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് കണ്ടത്. അതെന്‍റെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചു. യോഗയെക്കുറിച്ച് വത്തിക്കാന്‍ എന്തിനാണ് ഇത്ര താത്പര്യമെടുക്കുന്നത്? എന്താണ് വത്തിക്കാന്‍ പറയുന്നത്? തന്മൂലം താല്പര്യപൂര്‍വ്വം ഈ പ്രബോധനങ്ങള്‍ വായിച്ചു.

ഒന്നാമത്തെ രേഖ 1989-ല്‍ വിശ്വാസതിരുസംഘം "ക്രിസ്തീയധ്യാനത്തിന്‍റെ ചിലമാനങ്ങളെക്കുറിച്ച് കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കുള്ള കത്ത്" എന്ന പേരില്‍ നല്‍കിയിരിക്കുന്ന Orationis Formas ആണ്. രണ്ടാമത്തേത് 2003-ല്‍ നല്‍കിയ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍-'ന്യൂ ഏജിനെപ്പറ്റി' ഒരു ക്രിസ്തീയ പഠനം" എന്ന രേഖയാണ് (JCBWL).

ഈ രണ്ടുരേഖകളും, New Age അഥവാ നവയുഗ ആത്മീയതയുടെ അടിസ്ഥാനതത്ത്വങ്ങള്‍ എപ്രകാരമാണ് കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന്‍ വ്യത്യസ്തമായിരിക്കുന്നതെന്നും, അക്രൈസ്തവ പ്രാര്‍ത്ഥനാരീതികള്‍ എപ്രകാരം ക്രിസ്തീയ പ്രാര്‍ത്ഥനാരീതികളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നെന്നും പ്രതിപാദിക്കുന്നു. ഈ പ്രബോധനങ്ങള്‍ പഠിച്ചപ്പോള്‍ മനസ്സിലായി, യോഗയ്ക്കെതിരെ ക്രിസ്തീയ വിശ്വാസികള്‍ ജാഗ്രത പുല‍ര്‍ത്തണമെന്ന സമീപനമാണ് ശരിയെന്ന്.

ഇതേപറ്റി കൂടുതല്‍ പഠിച്ചപ്പോള്‍, അടിയന്തിര ജാഗ്രത പുലര്‍ത്തേണ്ടവിധം അപകടകരമായ സ്വാധീനം യോഗ എന്ന ഇടനിലക്കാരനിലൂടെ ന്യൂ ഏജ് ക്രൈസ്തവലോകത്ത് ചെലുത്തിക്കഴിഞ്ഞിരിക്കുന്നു എന്ന്‍ മനസ്സിലായി. പാശ്ചാത്യ ലോകത്ത് ക്രൈസ്തവ വിശ്വാസികള്‍ യോഗ, സെന്‍ ധ്യാനം, അതീന്ദ്രിയ ധ്യാനം (Transcendental Meditation) ആദിയായവയിലേയ്ക്ക് ആകൃഷ്ടരാകുന്നത് കണ്ട് തക്കസമയത്ത് മുന്നറിയിപ്പ് നല്‍കി അതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതു കൊണ്ടാണ്, പാശ്ചാത്യ ക്രൈസ്തവ ലോകത്തിന്‍റെ ദൃഷ്ടി, ജീവജലത്തിന്‍റെ വാഹകനായ യേശുക്രിസ്തുവില്‍ നിന്ന്‍ ഗുരുതരമായ രീതിയില്‍ മാറിപ്പോയത്.

സഭ ഇതേക്കുറിച്ച് പ്രബോധനങ്ങള്‍ നല്‍കിയപ്പോഴാകട്ടെ, അതിനെ അവഗണിച്ച്‌ തങ്ങളുടേതായ വഴികളില്‍ ആത്മസാക്ഷാത്കാരം കണ്ടെത്തിക്കൊള്ളാമെന്ന മനോഭാവത്തിലേയ്ക്ക് അനേകര്‍ മാറിക്കഴിഞ്ഞു. 1875-ല്‍ ഹെന്‍റി സ്റ്റീല്‍ ഓള്‍ക്കോട്ടുമായിച്ചേര്‍ന്ന് മാഡം ബ്ലാവസ്കി ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റി വഴിയും സമാന പ്രസ്ഥാനങ്ങളിലൂടേയും പാശ്ചാത്യലോകത്ത് അനേകര്‍ - വിശിഷ്യ ബുദ്ധി ജീവികള്‍ - അതുവരെ അവിടെ അറിയപ്പെടാതിരുന്നതോ, അരുതാത്തതെന്നു കരുതി അകറ്റി നിര്‍ത്തിയിരുന്നതോ ആയ ആശയങ്ങളിലേയ്ക്കും അതീന്ദ്രിയവും നിഗൂഢവുമായ അനുഭവങ്ങളിലേയ്ക്കും ആകൃഷ്ടരായി.

ഇങ്ങനെ യഹൂദ ക്രിസ്ത്യന്‍ വിശ്വാസസംഹിതയും ധാര്‍മ്മികതയും നാളിതുവരെ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍വരമ്പുകള്‍ ഭേദിച്ച് പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ തേടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പുരോഗതിയുടെ അടുത്തപടിയാണെന്നും ധരിച്ചുവച്ചിരുന്നവരുടെ അടുത്തേയ്ക്കാണ് ഇന്ത്യയില്‍ നിന്ന്‍ നിരവധി (യോഗ) ഗുരുക്കന്മാര്‍ എത്തിയത്. അവരില്‍ തന്നെ മൂന്നുപേര്‍ പാശ്ചാത്യരെ വല്ലാതെ സ്വാധീനിച്ചു - സ്വാമി വിവേകാനന്ദന്‍, പരമഹംസ യോഗാനന്ദ, മഹര്‍ഷി മഹേഷ്‌ യോഗി.

1893-ല്‍ ചിക്കാഗോയില്‍ വച്ചു നടന്ന ലോകമതങ്ങളുടെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പൗരസ്ത്യ മതങ്ങളോടും ധ്യാനരീതികളോടുമുള്ള പാശ്ചാത്യരുടെ ആകര്‍ഷണത്തിന് ആക്കം കൂട്ടി. അതോടെ Western Spirituality യേയും Eastern Spirituality യേയും കൂട്ടിക്കലര്‍ത്തുന്ന Western Spirituality യുടെ ആരംഭമായി.

രണ്ടാമത്തെ ഗുരു പരമഹംസയോഗാനന്ദ (1893-1952) അമേരിക്കയിലെത്തി Self Realization Fellowship എന്ന സംഘടന സ്ഥാപിച്ച് ക്രിയയോഗ പ്രചരിപ്പിച്ചു. എല്ലാ മതങ്ങളുടെയും അന്തര്‍ധാര ഒന്നുതന്നെ എന്നു പഠിപ്പിച്ച് അദ്ദേഹം പാശ്ചാത്യരുടെ ഇടയില്‍ സ്വീകാര്യത ലഭിക്കാനായി കഴുത്തില്‍ ഒരു കുരിശും ധരിച്ചിരുന്നു. ബൈബിളിനേയും യോഗയേയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും നല്‍കിയിരുന്ന പരമഹംസ യോഗാനന്ദയുടെ "ഒരു യോഗിയുടെ ആത്മകഥ" എന്ന പുസ്തകം വായിച്ചാണ് താന്‍ യോഗയിലേയ്ക്ക് ആകൃഷ്ടനായതെന്ന് "ക്രിസ്താനുഭവ യോഗ" യുടെ ഉപജ്ഞാതാവായ ഫാ. സൈജു തുരുത്തിയില്‍ പറയുന്നു.

മൂന്നാമത്തെ ഗുരു മഹര്‍ഷി മഹേഷ്‌ യോഗിയാണ്. മറ്റു രണ്ടുപേരും പ്രധാനമായും പൗരസ്ത്യ ധ്യാനരീതികളുടെ താത്ത്വിക അടിത്തറ പാകിയപ്പോള്‍ മഹേഷ്‌ യോഗി അതീന്ദ്രിയ ധ്യാനം വഴി അത് ദശലക്ഷക്കണക്കിന് പാശ്ചാത്യരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കി. 1960-കളില്‍ പാശ്ചാത്യരെ ഹരംകൊള്ളിച്ച തെ Beatles എന്ന ഗായകസംഘം മഹേഷ്‌ യോഗിയില്‍ നിന്നും അതീന്ദ്രിയ ധ്യാനം അഭ്യസിച്ചു. അതീന്ദ്രിയ ധ്യാനാനുഭവങ്ങള്‍ക്കായി മയക്കുമരുന്നും ഉപയോഗിച്ചിരുന്ന ഇവരുടെ സ്വാധീനം മൂലമാണ് ചെറുപ്പക്കാരായ അനേകം പാശ്ചാത്യര്‍ ഇന്ത്യന്‍ ആശ്രമങ്ങളിലേയ്ക്ക് ഒഴുകിയത്.

പാശ്ചാത്യ ലോകത്തെത്തിയ ഹിന്ദു ഗുരുക്കന്മാര്‍ യോഗയിലൂടെയും ഭക്തി പ്രസ്ഥാനങ്ങളിലൂടെയും (ഹരേകൃഷ്ണ പ്രസ്ഥാനം) മറ്റും വളരെ വിദഗ്ധമായി ഹിന്ദുമിഷണറി ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നുവെന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. 1949 ജനുവരിയില്‍ അലഹബാദില്‍ വച്ചുനടന്ന 60000 പേര്‍ സംബന്ധിച്ച, വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ നടന്ന രണ്ടാം വിശ്വഹിന്ദുത്വ സമ്മേളനത്തിലെ ഒരു പ്രസംഗകന്‍റെ വാക്കുകള്‍ ഉദ്ധരിക്കാം: "നമ്മുടെ പാശ്ചാത്യദേശത്തെ മിഷണറി ദൗത്യം അതിശയകരമായ വിജയത്താല്‍ മകുടമണിഞ്ഞു. ഹിന്ദുമതം ലോകത്തെ പ്രബല മതമായിക്കൊണ്ടിരിക്കുന്നു; ക്രിസ്തുമതത്തിന്‍റെ അന്ത്യം അടുത്തുകൊണ്ടിരിക്കുന്നു."

പാശ്ചാത്യ ക്രൈസ്തവ ലോകത്ത് ഹിന്ദു മിഷണറി ദൗത്യം നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞത് മുഖ്യമായും യോഗയിലൂടെയാണ്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വിദ്യാഭ്യാസമേഖലയിലും മറ്റു മേഖലയിലും യോഗ നിര്‍ബന്ധമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. 2015-ല്‍ യോഗാദിനത്തില്‍ എല്ലാവരും ആരോഗ്യത്തിനുള്ള വ്യായാമമായി യോഗ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചവര്‍, 2016-ല്‍ നമസ്കാരമുദ്രയും ഓംകാരവും ഋഗ്വേദമന്ത്രങ്ങളും യോഗാപരിശീലനത്തിന്‍റെ ഭാഗമായി നിര്‍ദ്ദേശിച്ചു.

പ്രസ്തുത നാളുകളില്‍ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു ലേഖനത്തിലെ ഉപദേശം ഇതായിരുന്നു: "സൂര്യനമസ്കാരത്തില്‍ പിഴവില്ല. ഹൈന്ദവേതര മതസ്ഥര്‍ ഒരു കാര്യം ഓര്‍ക്കണം, സൂര്യന്‍ ഇല്ലെങ്കില്‍ മനുഷ്യജീവിതം സാധ്യമാണോയെന്ന്‍! അത്രമാത്രം മനുഷ്യജീവിതം സൂര്യനുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് സൂര്യനെ നമസ്കരിച്ചതുകൊണ്ട് ഒരു തെറ്റും വരില്ല".

ഇതില്‍ നിന്നെല്ലാം യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം ആരോഗ്യ പരിപാലനമാണോ അതിലപ്പുറമുള്ള എന്തെങ്കിലുമാണോ എന്ന്‍ സാമാന്യത്തില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഏതായാലും KCBC യോഗയുടെ മറവിലുള്ള ഗൂഢലക്ഷ്യങ്ങള്‍ സ്വീകാര്യമല്ലെന്ന് പ്രതികരിച്ചത് ഉചിതമായി (ദീപിക, 19-05-2016).

........................... തുടരും...........................


Related Articles »