Meditation. - May 2024

വിശ്വസിച്ചു സ്നാനം സ്വീകരിക്കാത്തവൻ ശിക്ഷിക്കപ്പെടുമെങ്കിൽ, സുവിശേഷം പ്രസംഗിക്കാത്തവർക്കുള്ള ശിക്ഷ എത്ര കഠിനമായിരിക്കും?

സ്വന്തം ലേഖകന്‍ 22-05-2023 - Monday

"അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും" (മർക്കോസ് 16:15-16)

യേശു ഏകരക്ഷകൻ: മെയ് 22
ഉത്ഥിതനായ ക്രിസ്തു തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർക്കു നൽകുന്ന കൽപ്പനയാണ് "ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക" എന്നത്. ഈ കൽപ്പനയോടൊപ്പം ഒരു 'വാഗ്ദാനവും, ശിക്ഷയും' അവിടുന്നു തന്നെ മുന്നോട്ടുവയ്ക്കുന്നു. സുവിശേഷം കേട്ടിട്ട് വിശ്വസിക്കുന്നവൻ രക്ഷിക്കപെടുമെന്നും വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടുമെന്നും ക്രിസ്‌തുതന്നെ പറയുമ്പോൾ, അതിനെ മയപ്പെടുത്താനോ അതിൽ മായം കലർത്താനോ ആർക്കും അധികാരമില്ല.

ഇവിടെ മറ്റൊരു വസ്തുത കൂടി നാം കണക്കിലെടുക്കേണ്ടതായിട്ടുണ്ട്- എല്ലാ സൃഷ്ടികളോടും പ്രസംഗിക്കപ്പെടുന്നില്ലങ്കിൽ എങ്ങനെ ലോകം സുവിശേഷം ശ്രവിക്കും? സുവിശേഷം ശ്രവിക്കുന്നില്ലങ്കിൽ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും? സുവിശേഷം പ്രസംഗിക്കാനുള്ള അഭിഷേകവും അവസരങ്ങളും ദൈവം നൽകിയിട്ടും സുവിശേഷം പ്രസംഗിക്കുന്നില്ലങ്കിൽ, അതിന് ആരാണ് ഉത്തരവാദി? അതിനാൽ സുവിശേഷം പ്രസംഗിക്കുക എന്നതായിരിക്കണം സഭാധികാരികളുടെയും വിശ്വാസികളുടെയും പ്രമുഖമായ ലക്‌ഷ്യം.

യേശുക്രിസ്തുവിനെ വഴിയും സത്യവും ജീവനും ആയി തിരിച്ചറിഞ്ഞിട്ട് അവിടത്തെ അനുഗമിക്കാന്‍ വിസമ്മതിക്കുന്ന ആര്‍ക്കും മറ്റു വഴികളിലൂടെ രക്ഷ പ്രാപിക്കാനാവുകയില്ലെന്നു സഭ വ്യക്തമായി പഠിപ്പിക്കുന്നു. അതേസമയം ചില വൈദികർ ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ പോലും 'അന്യദൈവങ്ങളുടെ' ആരാധനാ രീതികൾ പിന്തുടരുകയും, 'ജീവജാലത്തിന്റെ അരുവിയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ ആരാധിക്കാൻ' പ്രേരിപ്പിക്കുന്ന യോഗയുടെ പ്രചാരകരായി മാറുകയും ചെയ്യുമ്പോൾ 'യേശു ഏകരക്ഷകനാണ്' എന്ന സത്യം എങ്ങനെ ലോകം തിരിച്ചറിയും? സുവിശേഷം പ്രസംഗിക്കാൻ വിളിക്കപ്പെട്ടവർ അവരുടെ കടമ മറന്ന്, അന്യദൈവങ്ങളുടെ പ്രചാരകരായി മാറുമ്പോൾ അവർക്കുള്ള ശിക്ഷ എത്ര കഠിനമായിരിക്കും?

ഇന്ന് അനേകം ക്രിസ്ത്യാനികൾ യേശു മാത്രമാണ് ലോകരക്ഷകൻ എന്ന സത്യം മനസ്സിലാക്കുന്നില്ല. എല്ലാ മതങ്ങളും സത്യദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നതിനാൽ സുവിശേഷം പ്രഘോഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. അതിനാൽ സുവിശേഷവൽക്കരണം ആദ്യം നടത്തേണ്ടത് ക്രിസ്ത്യാനികൾക്കിടയിൽ തന്നെയാണ്.

വിചിന്തനം
ഓരോ ക്രിസ്ത്യാനിയുടെയും ഉന്നതമായ വിളിയും മുഖ്യമായ കടമയും ക്രിസ്തുവിനെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രഘോഷിക്കുക എന്നതാണ്. അതിന്, ക്രിസ്തു മാത്രമാണ് ലോകരക്ഷകൻ എന്നും, ലോകം മുഴുവനും വേണ്ടിയാണ് ക്രിസ്തു കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്തതെന്നുമുള്ള ഉറച്ച ബോധ്യം ഓരോ ക്രിസ്ത്യാനിക്കുമുണ്ടാകണം. ഇപ്രകാരം വിശ്വാസത്തിൽ ആഴപ്പെട്ട വിശ്വാസികളുടെ സമൂഹത്തിലൂടെ മാത്രമേ ലോക സുവിശേഷവൽക്കരണം സാധ്യമാകൂ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »