News - 2024

ബെയ്റൂട്ടിലെ ദുരന്തത്തില്‍ ഫ്രാൻസിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി

പ്രവാചക ശബ്ദം 05-08-2020 - Wednesday

വത്തിക്കാൻ സിറ്റി: ലെബനോൻ തലസ്ഥാന നഗരമായ ബെയ്റൂട്ടിലെ തുറമുഖത്തു ഇന്നലെ നടന്ന സ്ഫോടന പരമ്പരയിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയും. ഇന്ന് ആഗസ്റ്റ് 5 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ദുരന്തത്തിൽ പാപ്പ ദുഃഖം പ്രകടിപ്പിച്ചത്.

ദുരന്തത്തിൽ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്ന ലെബനോനു വേണ്ടിയും രാജ്യത്തു സമാധാനം സംജാതമാകുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗൗരവകരമായ പ്രതിസന്ധി ഇല്ലാതാക്കുവാന്‍ ലെബനോനു വേണ്ടി രാജ്യാന്തര സമൂഹം ഇടപെടുകയും പിന്‍തുണയ്ക്കുകയും വേണമെന്നും പാപ്പ പറഞ്ഞു.

അതേസമയം ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് ലെബനീസ് പ്രധാനമന്ത്രി ഹസൻ ദിയാബ് വ്യക്തമാക്കി. സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ ആറുവർഷമായി ഇത് വെയർഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറായി. 4,000 പേർക്ക് പരുക്കേറ്റതായും ലെബനീസ് റെഡ് ക്രോസ് ഉദ്യോഗസ്ഥനായ ജോർജ് കിറ്റാന പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തൽ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക