Seasonal Reflections - 2024

ജോസഫ് - സ്വർഗ്ഗം നോക്കി നടന്നവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 27-01-2021 - Wednesday

ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ: ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോക പ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോസർജറി വിഭാഗത്തിന്റെ (Pediatric Neurosurgery ) തലവനായിരുന്നു ഡോ: കാർസൺ. മുപ്പത്തിമൂന്നാം വയസ്സിൽ ലോകം കൊതിക്കുന്ന ഉന്നതിയിൽ എത്തിച്ചേർന്ന കാർസൺ 60 ഓണററി ഡോക്ട്രേറ്റുകളുടെയും അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയുടെയും ( Presidential Medal of Freedom) സ്വീകർത്താവാണ്.

ഡോ. കാർസൻ്റെ ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം: "ആരെങ്കിലും നിൻ്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചാൽ ധൈര്യത്തോടെ നീ ഇങ്ങനെ പ്രഘോഷിക്കണം. സഭയാണ് എൻ്റെ കോളേജ്, സ്വർഗ്ഗമാണ് എൻ്റെ സർവ്വകലാശാല. പിതാവായ ദൈവമാണ് എൻ്റെ ഉപദേശകൻ, യേശു എൻ്റെ പ്രിൻസിപ്പൽ, പരിശുദ്ധാത്മാവാണ് എൻ്റെ അധ്യാപകൻ, മാലാഖമാരാണ് എൻ്റെ ക്ലാസ്സ്മേറ്റ്സ് , ബൈബിളാണ് എൻ്റെ പാഠപുസ്തകം. സാത്താനെ പരാജയപ്പെടുത്തുകയാണ് എൻ്റെ വിനോദം. ആത്മാക്കളെ തേടുകയാണ് എൻ്റെ കര്‍ത്തവ്യം, നിത്യത നേടുകയാണ് എൻ്റെ ഡിഗ്രി. ആരാധനയും സ്തുതിയുമാണ് എൻ്റെ മുദ്രാവാക്യം."

വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ ഇതക്ഷരാർത്ഥത്തിൽ ശരിയാണ്. സ്വർഗ്ഗം നോക്കി നടന്നവനായിരുന്നു യൗസേപ്പിതാവ്. ദൈവ പിതാവിൻ്റെ ആഹ്വാനങ്ങളെ തുറവിയോടെ അവൻ സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസറത്തിലെ ആ തച്ചൻ്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനസാക്ഷിയുടെ സ്വരത്തിനു അവൻ വിലക്കൽപ്പിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തു പുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ചു പരാജയപ്പെടുത്തുക യൗസേപ്പ് വിനോദമാക്കി.

ജോസഫ് വർഷത്തിൻ്റെ അമ്പതാം ദിവസം സ്വർഗ്ഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. സ്വർഗ്ഗം നോക്കി നടന്ന യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി .


Related Articles »