India - 2024

ക്രൈസ്തവ സഭകള്‍ക്കു തെറ്റിദ്ധാരണയുണ്ടെന്ന ജലീലിന്റെ പ്രസ്താവന യുക്തിരഹിതം: കത്തോലിക്ക കോണ്‍ഗ്രസ്

28-01-2021 - Thursday

കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു തെറ്റിദ്ധാരണയുണ്ടെന്ന മന്ത്രി ഡോ.കെ.ടി. ജലീലിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി വിലയിരുത്തി. വിവേചനവും അനീതിയും നിലനില്‍ക്കുന്നു എന്ന സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകളുടെ പരാതി, വ്യക്തമായ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇവിടുത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഇതര ന്യൂനപക്ഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് സച്ചാര്‍, പാലോളി കമ്മീഷനുകള്‍. ഈ റിപ്പോര്‍ട്ടുകളില്‍ 80:20 അനുപാതം ശിപാര്‍ശ ചെയ്തിരിക്കുന്നതെവിടെയെന്നു മന്ത്രി വ്യക്തമാക്കണം.

ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ച സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും ഈ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് രൂപീകരിച്ചുകൊണ്ടു പ്രവര്‍ത്തനം ഇതുവരെയും ആരംഭിക്കാത്തതു തികച്ചും അനുചിതമാണ്. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു ക്ഷേമ കോര്‍പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ക്രൈസ്തവര്‍ക്കും ലഭിക്കുന്നു എന്നതു സംവരണരഹിത ക്രൈസ്തവര്‍ക്കു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അയോഗ്യതയാകുന്നത് എങ്ങനെയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ചോദിച്ചു.

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിനുവേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന ഡോ. കെ.ടി. ജലീലിന്റെ പ്രസ്താവന ആത്മാര്‍ഥമെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി യോഗം വിലയിരുത്തി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »