News - 2024

"ക്രിസതുവിനെ നിങ്ങളുടെ അടുക്കൽ വരുവാൻ അനുവദിക്കുക": അൾത്താര ബാലകരോട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 05-08-2015 - Wednesday

"യേശു അകലെയുള്ള ഒരു പ്രകാശനാളമല്ല, പ്രത്യുത: പരിശുദ്ധ കുർബാനയിലും മറ്റ് കൂദാശകളിലും നമ്മുടെ കൂടെ തന്നെയുള്ള ഒരു സാന്നിദ്ധ്യമാണ് " ,ഫ്രാൻസിസ് മാർപാപ്പ ഈ മാസത്തെ ആദ്യ പൊതു പ്രഭാഷണത്തിൽ 12000 വരുന്ന അൾത്താര ബാലകരുടെ തീർത്ഥാടനടസംഘത്തോട് പറഞ്ഞു. "യേശുവിനെ കണ്ടുമുട്ടാൻ നിങ്ങൾ കണ്ണുകൾ ആകാശത്തിലെ സിംഹാസനത്തിലേക്ക് ഉയർത്തേണ്ടതില്ല; വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന അപ്പത്തിലും വീഞ്ഞിലും അവിടുന്ന് അടങ്ങിയിരിക്കുന്നു.. അവിടുത്തെ വാക്കുകൾ കല്ലേൽ പിളർക്കുന്നതല്ല, പ്രത്യുത ഹൃദയത്തെ തലോടുന്നതാണ് "

"നിങ്ങൾ യേശുവിനെ തടയാതിരുന്നാൽ മാത്രം മതി. അവിടുന്ന് തന്റെ അപാരസ്നേഹത്താൽ നിങ്ങളെ സ്പർശിക്കും! ഏശയ്യപ്രവാചകനെ ആ സ്നേഹം സ്പർശിച്ചപ്പോൾ സംഭവിച്ച പോലെ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ ഹൃദയത്തിലേക്കുള്ള യേശുവിന്റെ വഴിയായി നിങ്ങൾ രൂപാന്തരപ്പെടും!

ദുർബലരായ നമ്മുടെ ജീവിതയാത്രയിലെ കഠിന പരീക്ഷകൾ അതിജീവിക്കുവാൻ യേശുവിന്റെ സഹായം തനിക്കുണ്ടെന്ന വിശ്വാസം തന്നെ നമ്മുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്നു"

12000 അൾത്താര ബലകരsങ്ങുന്ന തീർത്ഥാടക സംഘത്തോടൊത്ത് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. ഈ വർഷത്തെ തീർത്ഥാടനത്തിന്റെ പ്രമേയം ഏശയ്യാ പ്രവാചകൻ ദൈവത്തോടു പറഞ്ഞ വാക്കുകളാണ്." ഇതാ ഞാൻ! എന്നെ അയച്ചാലും!"

ജർമ്മനി, ഓസ്ട്രീയ, ഫ്രാൻസ്, പോർട്ടുഗൽ, സ്വിസ്സർലണ്ട്, ഹംഗറി, സെർബിയ, ഇറ്റലി എന്നീ രാജ്യങ്ങളിലെ അൾത്താര ബാലകരടങ്ങിയ സംഘം ആഗസ്റ്റ് 3-6 തീയതികളിൽ നടക്കുന്ന കോൺഫ്രൻസിൽ പങ്കെടുക്കാനായാണ് നിത്യ നഗരത്തിൽ എത്തിയത്.

അൾത്താര ബാലകരുടെ അന്താരാഷ്ട്ര യൂണിയന്റെ പ്രസിഡന്റായ ബിഷപ്പ് Ladislav Nemet - ന്റെ നേതൃത്വത്തിലാണ് തീർത്ഥാടനം സംഘടിപ്പിച്ചിട്ടുള്ളത്.

ഏശയ്യായ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് ദൈവസ്റ്റേഹത്തെ പറ്റി പ്രതിപാദിച്ചു. "ഏശയ്യ അത്ഭുതപ്പെട്ടു. താൻ ദൈവത്തിന്റെ അടുക്കൽ പോയില്ല. ദൈവം തന്നെ അന്വേഷിച്ചു വന്നിരിക്കുന്നു! തന്റെ ദൗർബല്യങ്ങൾ ഒന്നും കണക്കിലെടുക്കാതെ ദൈവം ഏശയ്യയുടെ ജീവിതത്തിൽ പ്രവർത്തിച്ചു. ദൈവത്തിന്റെ സ്നേഹം ഏശയ്യയുടെ മേൽ പ്രവർത്തിച്ചപ്പോൾ ഏശയ്യ എന്ന ദുർബലനായ മനുഷ്യൻ ഏശയ്യാ പ്രവാചകനായി രൂപാന്തരപ്പെട്ടു."

"നിങ്ങൾ ഏശയ്യയേക്കാൾ ഭാഗ്യവാന്മാരാണ് " പിതാവ് പറഞ്ഞു. "കാരണം കുർബാനയും മറ്റു കൂദാശകളും നിങ്ങൾ സ്വീകരിച്ചു കഴിഞ്ഞവരാണ്. നാം ഇപ്പോൾ തന്നെ ദൈവത്തിന് പ്രിയംകരരാണ്. നാം ദൈവത്തിന്റെ സാമീപ്യം, അവിടുത്തെ സ്നേഹത്തിന്റെ മാധുര്യം, അവിടുത്തെ ശക്തി എല്ലാം അനുഭവിച്ചറിയുന്നു."

' ദുർഘട സമയങ്ങളിൽ ഭൂഗർഭ അറകളിൽ ഒളിക്കാതെ ലോകത്തെ അഭിമുഖീകരിക്കാനുള്ള ശക്തി യേശുവിലൂടെ നമുക്ക് ലഭിക്കുന്നു"

"നമ്മൾ അനുഭവിച്ചറിയുന്ന ദൈവസ്നേഹവും ദൈവപരിപാലനവും നമ്മുടെ അയൽക്കാരുമായി പങ്കുവെയ്ക്കുക എന്നുള്ളതാണ് നമ്മുടെ ദൈവീക ദൗത്യം"

"‌ സ്വന്തം സ്വകാര്യതയിൽ ഒളിക്കാതെ ലോകത്തെ അഭിമുഖീകരിക്കാനും സുവിശേഷകരായി വർത്തിക്കുവാനും വിശ്വാസം നമ്മെ യോഗ്യരാക്കുന്നു."

"നാം അൾത്താരയുമായി എത്ര അടുത്തിരിക്കുന്നുവോ അത്രത്തോളം നമ്മൾ ദൈവസാന്നിദ്ധ്യത്താൽ സമ്പന്നരാക്കപ്പെടുന്നു." പരിശുദ്ധ പിതാവ് അൾത്താര ബാലകരോടുള്ള തന്റെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു, ' ഏശയ്യ ദൈവത്തോട് പറഞ്ഞതുപോലെ നമുക്കും പറയാം- "ഞാൻ ഇതാ എത്തിയിരിക്കുന്നു! എന്നെ അയച്ചാലും!"