News - 2024

എത്യോപ്യയില്‍ പോലീസ് തടങ്കലിലാക്കിയ ഏതാനും സലേഷ്യന്‍ മിഷ്ണറിമാര്‍ മോചിതരായി

പ്രവാചകശബ്ദം 16-11-2021 - Tuesday

അഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ സര്‍ക്കാര്‍ സൈന്യം അകാരണമായി അറസ്റ്റ് ചെയ്ത സലേഷ്യന്‍ മിഷ്ണറിമാരില്‍ ചിലരെ സര്‍ക്കാര്‍ വിട്ടയച്ചു. നിലവില്‍ ഏഴ് മിഷ്ണറിമാരാണ് മോചിതരായിരിക്കുന്നത്. അല്‍മായരും സലേഷ്യന്‍ മിഷ്ണറിമാരും ഉള്‍പ്പെടെ 14 പേര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. മിഷ്ണറി സഹോദരങ്ങളുടെ മോചനത്തെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞതില്‍ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് എത്യോപ്യയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഡയറക്‌ടറും ഹോസന്ന ബിഷപ്പുമായ സെയൂം ഫ്രാൻസ്വ പറഞ്ഞു.

സലേഷ്യൻ സഭ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ വഴി 8,000 കുടുംബങ്ങളിൽ സഹായമെത്തുന്നുണ്ടായിരിന്നു. അമ്മമാർക്കും പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും പ്രത്യേക ശ്രദ്ധ മിഷ്ണറിമാര്‍ നൽകി വരുന്നുണ്ടായിരിന്നു. ഇതിനിടെയാണ് മിഷ്ണറിമാരെ തടങ്കലിലാക്കിയത്.

ഇക്കഴിഞ്ഞ നവംബര്‍ 5നാണ് ആഡിസ് അബാബയിലെ ഗോട്ടെരായില്‍ ഡോണ്‍ബോസ്കോ മിഷ്ണറിമാര്‍ നടത്തികൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ സര്‍ക്കാര്‍ സൈന്യം വൈദികരും, ഡീക്കന്മാരും, അടുക്കള ജീവനക്കാരും ഉള്‍പ്പെടെ ഇരുപതോളം പേരെ അകാരണമായി അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയിലാണ് ഇവര്‍ സേവനം ചെയ്യുന്നതില്‍ ഒരു സ്ഥാപനമിരിക്കുന്നത്. 3 മിഷന്‍ കേന്ദ്രങ്ങളും, 5 ഇടവക ദേവാലയങ്ങളും, 6 ടെക്നിക്കല്‍ സ്കൂളുകളും, 13 യൂത്ത് കേന്ദ്രങ്ങളും, 13 പ്രൈമറി, സെക്കണ്ടറി സ്കൂളുകളും, തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള 2 കേന്ദ്രങ്ങളുമായി നൂറോളം സലേഷ്യന്‍ വൈദികര്‍ ടൈഗ്രേ പ്രവിശ്യയില്‍ സജീവമായി സേവനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് എത്യോപ്യ. ജനസംഖ്യയുടെ 38% ദാരിദ്ര്യത്തിലാണ് കഴിയുന്നത്. 75% പേർക്ക് വിദ്യാഭ്യാസം ലഭ്യമല്ല. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെയും നിസ്തുലമായ സേവനം തുടരുന്നതിനിടെ സര്‍ക്കാര്‍ തടങ്കലിലാക്കിയ മിഷ്ണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »