News

അമേരിക്കയില്‍ തിരുപ്പിറവി ദൃശ്യത്തിനു സമീപം സാത്താനിക പ്രദര്‍ശനം: പ്രാര്‍ത്ഥന കൊണ്ട് പ്രതിരോധം തീര്‍ത്ത് ക്രൈസ്തവര്‍

പ്രവാചകശബ്ദം 28-12-2021 - Tuesday

സ്പ്രിംഗ്ഫീല്‍ഡ്: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീല്‍ഡിലെ സ്റ്റേറ്റ് ഹൗസ് റോട്ടുണ്ടായുടെ അകത്ത് സാത്താനിക സംഘടന ഒരുക്കിയ സാത്താനിക പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ മന്ദിരത്തില്‍ ആടിന്റെ രൂപമുള്ള ബാഫോമെറ്റ് എന്ന സാത്താനിക രൂപം തിരുപ്പിറവി ദൃശ്യത്തിന്റെ അടുത്ത് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. മതനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേർ ഈ സാത്താനിക പ്രദര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സാത്താന്‍ ആരാധകരുടെ നേതാവായ ആദം എന്നയാള്‍ പ്രതിമ തങ്ങളുടെ സംഘടനയെ എപ്രകാരം പ്രതിനിധീകരിക്കുന്നുവെന്ന് വിവരിച്ചപ്പോള്‍ സാത്താന് സ്തുതിവിളികളുമായിട്ടാണ് സാത്താന്‍ ആരാധകര്‍ എതിരേറ്റതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരിന്നു.

അതേസമയം സാത്താന്‍ രൂപം പ്രതിഷ്ടിക്കുന്നിടത്തു നിന്നും അല്പം മാറി ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍ ഫാമിലി ആന്‍ഡ്‌ പ്രോപ്പര്‍ട്ടി’ സംഘടന അംഗങ്ങളായ യുവതീയുവാക്കള്‍ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ജപമാലയുമായി മുട്ടുകുത്തി നിന്ന് നന്മനിറഞ്ഞ മറിയവും ചൊല്ലി പ്രാര്‍ത്ഥിച്ചു. “സാത്താന് യാതൊരു അവകാശവുമില്ല”, “സാത്താന്‍ തുലയട്ടെ, പരിശുദ്ധ കന്യകാമറിയം സര്‍പ്പത്തിന്റെ തല തകര്‍ക്കും” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും പിടിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ഇത് മൂന്നാമത്തെ തവണയാണ് സാത്താന്‍ ആരാധകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മന്ദിരത്തിനകത്ത് ഒരു പ്രദര്‍ശനം ഒരുക്കുവാന്‍ അനുമതി നല്‍കുന്നതെന്നു സ്റ്റേറ്റ് ജേര്‍ണല്‍-രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാത്താന്‍ ആരാധകരുടെ പൈശാചിക നടപടിയ്ക്കെതിരെ സ്പ്രിംഗ്ഫീല്‍ഡ് രൂപതയും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കാപ്പിറ്റോളിലോ മറ്റ് സ്ഥലങ്ങളിലോ സാത്താന്റെ പ്രതിമകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നു സ്പ്രിംഗ്ഫില്‍ഡ് ബിഷപ്പ് തോമസ്‌ പാപ്രോക്കി പറഞ്ഞു. എന്നാൽ അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും, ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് സംസ്ഥാന കാപ്പിറ്റോള്‍ മന്ദിരത്തില്‍ രണ്ടു പ്രദര്‍ശനങ്ങള്‍ക്കും അനുമതി നല്‍കിയതിനെ കുറിച്ച് ബന്ധപ്പെട്ട അധികാരികളുടെ പ്രതികരണം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »