India - 2024

സുറിയാനി സഭകളിലെ നാടാർ ക്രൈസ്തവരെ ഒ.ബി.സി. സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹം: മാർ പെരുന്തോട്ടം

25-02-2022 - Friday

ചങ്ങനാശേരി: സുറിയാനി സഭകളിൽ ഉൾപ്പെടുന്ന നാടാർ ക്രൈസ്തവർ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിലും അവർക്ക് സംവരണം നിഷേധിക്കപ്പെടുന്ന അനീതിപരമായ സാഹചര്യമായിരുന്നു എഴുപത്തഞ്ച് വർഷമായി സംസ്ഥാനത്ത് നിലവിലിരുന്നത്. ഇതിന് അന്ത്യം കുറിച്ച് അവർക്കും ഒ.ബി.സി സംവരണം അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള തീരുമാനം തികച്ചു അഭിനന്ദനീയമാണ്. നാടാർ ക്രൈസ്തവരെ കേന്ദ്ര സർക്കാരിന്റെ ഒ ബി സി ലിസ്റ്റിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.ഭരണഘടനാപരമായ സാധുത പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്തെ ക്രിസ്ത്യൻ നാടാർ സംവരണം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ മുമ്പാകെയും ഈ വിഷയം പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷൻ്റെ മുമ്പാകെയും നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നു.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന എല്ലാ നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും ഈ തീരുമാനം സഹായകരമാണ്. ഇതു സംബന്ധിച്ച തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.


Related Articles »