News

ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന റഷ്യ- യുക്രൈന്‍ വിമലഹൃദയ പ്രതിഷ്ഠ ഇന്ന്‌; പങ്കെടുക്കാന്‍ വീണ്ടും പാപ്പയുടെ ആഹ്വാനം: തിരുകര്‍മ്മങ്ങള്‍ പ്രവാചകശബ്ദത്തില്‍ തത്സമയം

പ്രവാചകശബ്ദം 25-03-2022 - Friday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭീകരമായ വേട്ടയാടലുകള്‍ ലക്ഷകണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തുന്നതിനിടെ റഷ്യ- യുക്രൈന്‍ രാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പ ഇന്നു ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. മംഗള വാര്‍ത്ത തിരുനാള്‍ ദിനം കൂടിയായ ഇന്നു വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോമിലെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 09;30)നു ശുശ്രൂഷകള്‍ ആരംഭിക്കും. ആഗോള കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ കൂട്ടായ്മയില്‍ നിന്നുക്കൊണ്ടാണ് ലോക സമാധാനം എന്ന നിയോഗം മുന്‍നിര്‍ത്തി പാപ്പ ഇരുരാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം 'പ്രവാചകബ്ദം' യൂട്യൂബ് ചാനലില്‍ തത്സമയം ലഭ്യമാക്കുന്നുണ്ട്. ഇന്ത്യന്‍ സമയം രാത്രി കൃത്യം 09;30നു തന്നെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.

ഇതേ സമയം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും. പരിശുദ്ധ അമ്മയുടെവിമലഹൃദയത്തിലേക്കുള്ള സമർപ്പണം ലോകത്തിന് സമാധാനം നൽകട്ടെയെന്ന് പാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരിന്നു.

നേരത്തെ റഷ്യയെയും, യുക്രൈനെയും മാതാവിന് സമർപ്പണം നടത്തണമെന്ന ആവശ്യം മാർപാപ്പയോട് ഉന്നയിച്ചുകൊണ്ട് യുക്രൈനിലെ ലത്തീൻ റീത്തിലെ മെത്രാന്മാർ നേരത്തെ അഭ്യര്‍ത്ഥന നടത്തിയതിന് ഇതിനു പിന്നാലെയാണ് പാപ്പ വിമലഹൃദയ പ്രതിഷ്ഠ നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. പ്രതിഷ്ഠയില്‍ പങ്കുചേരാന്‍ ലോകത്തെ എല്ലാ മെത്രാമാരോടും പാപ്പ അഭ്യര്‍ത്ഥന നടത്തിയിരിന്നു. ഇത് സംബന്ധിച്ചുള്ള പാപ്പയുടെ ക്ഷണം വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതി അതാത് രാജ്യങ്ങളിലെ മെത്രാന്‍മാരെ അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ പ്രതിഷ്ഠ നടത്തുന്നതിന് തതുല്യമായ സമയത്താണ് മെത്രാന്മാരും പ്രതിഷ്ഠ നടത്തുക. ചില സ്ഥലങ്ങളില്‍ സമയത്തിന് മാറ്റം വരുത്തിയിട്ടുണ്ട്.

പ്രത്യേകം മരിയഭക്തി കാത്തുസൂക്ഷിക്കുന്ന 2 രാജ്യങ്ങളാണ് അയൽരാജ്യങ്ങളായ റഷ്യയും യുക്രൈനും. 1984, മാർച്ച് 25നു, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചിരുന്നു. യാരോസ്ലോവ് എന്ന കീവിലെ രാജകുമാരൻ 1037ൽ തന്റെ കൈവശമുള്ള പ്രദേശങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »