News

കത്തോലിക്ക സഭയെയും ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിയെയും അവഹേളിച്ച് ആര്‍‌എസ്‌എസ് പ്രസിദ്ധീകരണം

പ്രവാചകശബ്ദം 20-06-2022 - Monday

കോഴിക്കോട്: ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ഭാരതത്തിന്റെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍ ദേവസഹായംപിള്ളയെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന ലേഖനവുമായി മലയാളത്തിലുള്ള ആർ.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'. "ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും" എന്ന തലക്കെട്ടോടെ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിലാണ് അതീവ നിന്ദാകരമായ പരാമര്‍ശങ്ങളുള്ളത്. ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ഒടുവില്‍ കാറ്റാടി മലയില്‍വെച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം മരണത്തെ സ്വീകരിക്കുകയും ചെയ്ത ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ് 'കേസരി' വളച്ചൊടിച്ചിരിക്കുന്നത്.

ദേവസഹായം പിള്ളയെ വധിച്ചത് മോഷണവും രാജ്യദ്രോഹവും കൊണ്ടായിരിന്നുവെന്ന ശുദ്ധ അസംബന്ധമാണ് ലേഖനത്തില്‍ വിവരിക്കുന്നത്. വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണെന്ന യുക്തിരഹിതമായ ആരോപണവുമായാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ കേരളത്തിലെത്തിയ ചരിത്രസത്യത്തെ ''കത്തോലിക്ക സഭയുടെ വ്യാജ ചരിത്ര നിര്‍മാണത്തിന്റെ ഭാഗമാണെന്ന'' അവഹേളനപരമായ വിശേഷണവും ലേഖനത്തിന്റെ ആദ്യ ഖണ്ഡികയില്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്നു പോകുന്ന ലേഖനത്തില്‍ ഉടനീളം കത്തോലിക്ക സഭയെയും വിശുദ്ധ പദ പ്രഖ്യാപനത്തെയും മദര്‍ തെരേസയെയും അവഹേളിക്കുന്നു. ദേവസഹായം പിള്ളയെ മോഷ്ട്ടാവായും അധികാര ദുരുപയോഗം നടത്തിയ വ്യക്തിയായും രാജ്യദ്രോഹിയായും ലേഖനത്തില്‍ അധിക്ഷേപിക്കുന്നുണ്ടെന്നതും വസ്തുതയാണ്.

മറ്റ് അനേകം അവഹേളനപരമായ പരാമര്‍ശങ്ങളും ലേഖനത്തില്‍ ഉടനീളമുണ്ട്. ''ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടി കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ്'' എന്ന നിന്ദനാപരമായ പരാമര്‍ശങ്ങളോടെയാണ് ആർ.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണതിന്റെ ലേഖനം സമാപിക്കുന്നത്. ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വസ്തുതകളെ കാറ്റില്‍പറത്തി ക്രൈസ്തവ സമൂഹത്തെ മാഫിയയ്ക്കു സമാനമായി അവതരിപ്പിക്കുന്ന ലേഖനം കേരളത്തിലെ സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്നതാണെന്ന ആരോപണവും ശക്തമാണ്.

സത്യത്തില്‍ ആരായിരിന്നു ദേവസഹായം പിള്ള? ‍

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.

തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോ സമൂഹാംഗമായ വൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.

‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദൈവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.

2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദൈവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കഴിഞ്ഞ മേയ് 15നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള അടക്കം പത്തു പേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരും മലയാളികളും അടക്കം ഭാരതത്തില്‍ നിന്ന് നൂറുകണക്കിനാളുകള്‍ വത്തിക്കാനിലെത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »