News - 2024

വിശുദ്ധ നാടിന്റെ ക്രിസ്ത്യന്‍ പൈതൃകം സംരക്ഷിക്കാന്‍ ഇടപെടണം; ബൈഡനോട് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍

പ്രവാചകശബ്ദം 18-07-2022 - Monday

ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമിന്റെ ക്രിസ്തീയ പൈതൃകം സംരക്ഷിക്കുന്നതിനു അമേരിക്കന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശുദ്ധ നാട്ടിലെത്തിയപ്പോഴാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരായ മൂന്ന്‍ സഭകളുടേയും പ്രതിനിധികള്‍ ചേര്‍ന്ന്‍ ജെറുസലേമിലെ തിരുപ്പിറവി പള്ളിയില്‍വെച്ച് പ്രസിഡന്‍റിന് സ്വീകരണം നല്‍കി. വിശുദ്ധ നാട്ടിലെ ഏറ്റവും മുതിര്‍ന്ന ക്രിസ്ത്യന്‍ നേതാവായ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍, വിശുദ്ധനാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. പാറ്റണ്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് നോരാഹന്‍ മനുജിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

വിശുദ്ധ നാട്ടിലെ, പ്രത്യേകിച്ച് ജെറുസലേം നഗരത്തിലെ ക്രൈസ്തവ പൈതൃകം സംരക്ഷിച്ച് നിലനിര്‍ത്തുന്ന കാര്യത്തില്‍ അമേരിക്കയുടെ സജീവമായ ഇടപെടല്‍ ആവശ്യമുണ്ടെന്നു പാത്രിയാര്‍ക്കീസ് പറഞ്ഞു. വിശുദ്ധ നാട്ടില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില മതമൌലീകവാദികളായ യഹൂദ സംഘടനകളുടെ അതിക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും, വൈദികര്‍ക്കും, വിശ്വാസികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന ഈ സംഘടനകള്‍ ജാഫാ ഗേറ്റിലെ ക്രൈസ്തവ ഭൂമി കയ്യേറുവാന്‍ ശ്രമിച്ചത് വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തിനെതിരെ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭയാനകത തുറന്നുകാട്ടുന്നതാണെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു.

ഇക്കൊല്ലത്തെ ഹോളി ഫയര്‍ ആഘോഷത്തിന് തിരുക്കല്ലറ പള്ളിയില്‍ ആരാധനയ്ക്കായി എത്തിയ വിശ്വാസികളെ ഇസ്രായേലി പോലീസ് തടഞ്ഞതും പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സാന്നിധ്യം മാനുഷികവും, നാഗരികവുമായ ഒരു സന്ദേശമാണെന്നും അത് സംരക്ഷിക്കേണ്ടതിനാണ് എല്ലാ സഭകളും മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ നാട്ടില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതും, വൈദികരെ അവഹേളിക്കുന്നതും പതിവായി കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റുമായി തിരുപ്പിറവി പള്ളിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് പുറമേ, ഇസ്രായേല്‍ പ്രസിഡന്റ് ഇസക് ഹെര്‍സോഗ് തന്റെ ഔദ്യോഗിക വസതിയില്‍ അമേരിക്കന്‍ പ്രസിഡന്റിനൊരുക്കിയ വിരുന്നിലും പാത്രിയാര്‍ക്കീസ് പങ്കെടുക്കുകയുണ്ടായി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »