News - 2024

ചരിത്രം കുറിക്കാന്‍ ആദ്യ പ്രോലൈഫ് മാര്‍ച്ചിന് ഒരുങ്ങി ഭാരതം; പ്രഥമ റാലി ഓഗസ്റ്റ് 10നു ഡല്‍ഹിയില്‍

പ്രവാചകശബ്ദം 23-07-2022 - Saturday

ന്യൂഡല്‍ഹി: ഭ്രൂണഹത്യയെന്ന മാരക തിന്മയ്ക്കെതിരെ ലോകമെമ്പാടും നടക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ ചുവടു പിടിച്ച് ആദ്യ പ്രോലൈഫ് മാര്‍ച്ചിന് തയാറെടുത്ത് ഭാരതം. ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ രാജ്യമായ ഭാരതത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുവാന്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ഓഗസ്റ്റ് 10നു ഡല്‍ഹിയിലാണ് നടക്കുക. ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യയാണ് ദേശീയ തലത്തിലുള്ള പ്രഥമ പ്രോലൈഫ് റാലി സംഘടിപ്പിക്കുന്നത്. 1971 ഓഗസ്റ്റ് 10നാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) ആക്ടിലൂടെ ഇന്ത്യയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയത്. ഇതിന്റെ വാര്‍ഷിക ദിനത്തിലാണ് ജീവന്റെ മഹത്വം പ്രഘോഷിച്ച് റാലി നടക്കുകയെന്നത് ശ്രദ്ധേയമാണ്.

അന്നേ ദിവസം വൈകിട്ട് 4നു ജന്തർമന്ദിറിൽ നിന്ന് തുടക്കം കുറിക്കുന്ന പ്രോലൈഫ് മാര്‍ച്ച് ഡൽഹി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തിച്ചേരും. ഏതാണ്ട് 2.5 കിലോമീറ്റർ ദൂരപരിധിയാണ് ഇതിലുള്ളത്. ഇതേ തുടര്‍ന്നു കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോയും സഹായമെത്രാന്‍ ദീപക് വലേറിയന്‍ ടൗറോയും കാര്‍മികത്വം വഹിക്കും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വൈദികരും പ്രോലൈഫ് സംഘടനകളുടെ പ്രതിനിധികളും സെമിനാരി വിദ്യാര്‍ത്ഥികളും വിശ്വാസികളും റാലിയില്‍ അണിനിരക്കും.

അമേരിക്കയിൽ ഭ്രൂണഹത്യയ്ക്കു ഭരണഘടനപരമായ സാധുത നൽകിയ ‘റോ വേഴ്‌സസ് വേഡ്’ നിയമം റദ്ദ് ചെയ്തത് പോലെ ‘എം.ടി.പി’ ആക്ട് പൂർണമായി അസാധുവാക്കപ്പെടുംവരെ എല്ലാ വർഷവും പ്രോലൈഫ് മാർച്ച് സംഘടിപ്പിക്കണമെന്ന ചിന്തയിലാണ് സംഘാടകര്‍. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐ‌ഐ‌പി‌എസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പ്പോഴത്തെ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

കത്തോലിക്കാ സഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്- ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ്. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശം അതിൽപെട്ടതാണ്. മന:പൂർവ്വം ഭ്രൂണഹത്യ നടത്തുന്നതും അതിനു കൂട്ടു നിൽക്കുന്നതും പാപമാണ് (CCC. 2270).

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »