News - 2024

അജപാലന ദൗത്യത്തിന് രാജ്യത്തെത്താന്‍ വിസയും താമസാനുമതിയും: കസാക്ക് സന്ദര്‍ശനത്തില്‍ കരാറില്‍ ഒപ്പിട്ടു

പ്രവാചകശബ്ദം 15-09-2022 - Thursday

വത്തിക്കാന്‍ സിറ്റി: തന്റെ മുപ്പത്തിയെട്ടാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന് മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനില്‍ എത്തിയ പാപ്പയുടെ ത്രിദ്വിന സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചു. ഏഴാമത് ലോക പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് പാപ്പ കസാക്കിസ്ഥാനില്‍ എത്തിയത്. ഇന്നലെ സെപ്റ്റംബര്‍ 14-ന് കസാക്ക് തലസ്ഥാനമായ നൂര്‍-സുല്‍ത്താനിലെ ഫോറിന്‍ അഫയേഴ്സ് ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വത്തിക്കാനും റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാനും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

വത്തിക്കാന് വേണ്ടി റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പോള്‍ റിച്ചാര്‍ഡ് ഗല്ലാഘര്‍ മെത്രാപ്പോലീത്തയും, കസാക്കിസ്ഥാന് വേണ്ടി ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ മുഖ്താര്‍ ടില്യുബെര്‍ഡിയുയും ഉടമ്പടിയില്‍ ഒപ്പുവെച്ചു. കസാക്കിസ്ഥാനിലെ കത്തോലിക്ക വിശ്വാസികളുടെ അജപാലനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വിദേശത്തു നിന്നും വരുന്ന സഭാപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള വിസയും, താമസാനുമതിയും സംബന്ധിച്ച 1998-ലെ ഉഭയകക്ഷി കരാറിലെ ആര്‍ട്ടിക്കിള്‍ 2 പ്രാബല്യത്തില്‍ വരുത്തുകയാണ് ഉടമ്പടിയുടെ ലക്ഷ്യം.

ആമുഖവും, 8 ഖണ്ഡികകളുമുള്ള ഉടമ്പടിയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നിലനില്‍ക്കുന്ന സൗഹൃദവും, പരസ്പര സഹകരണവും ഒന്നുകൂടി മെച്ചപ്പെടുത്തുവാനും ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും അംഗീകാര നടപടികള്‍ പൂര്‍ത്തിയായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നത്. മതാന്തര സംവാദം വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യവും കരാറില്‍ എടുത്ത് പറയുന്നുണ്ട്. 2001-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് കസാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ആദ്യ പാപ്പ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »