News - 2024

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന വേദിക്ക് സമീപം സുവിശേഷം പങ്കുവെച്ച യുവാവിനെ ചൈനീസ് പോലീസ് തടവിലാക്കി

പ്രവാചകശബ്ദം 26-10-2022 - Wednesday

ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ് നടന്ന വേദിക്ക് സമീപം സുവിശേഷം പങ്കുവെച്ചിരുന്ന ആളെ പോലീസ് 15 ദിവസത്തോളം തടങ്കലിൽ അർപ്പിച്ചുവെന്ന് ആരോപണം. ചെൻ വിൻഷങ് എന്ന ആളെയാണ്, സമ്മേളന വേദിക്ക് സമീപം തടങ്കലിൽ പാർപ്പിച്ചതെന്നു ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ചൈന എയിഡ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദേശീയ സമ്മേളനത്തിന് സമാപനമായത്. ഹെങ്യാങിലെ സിയാകുൻ അംഗമായ ചെൻ വിൻഷങ് സാധാരണയായി "നമ്മുടെ രക്ഷകന് മഹത്വം", "മാനസാന്തരപ്പെടുക, വിശ്വാസം വഴി രക്ഷ നേടുക" എന്നിങ്ങനെ എഴുതിയിരിക്കുന്ന തടികൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കുരിശുമായി നടന്നാണ് വഴിപോക്കരോട് സുവിശേഷം പങ്കുവെയ്ക്കാറുണ്ടായിരിന്നത്.

സുവിശേഷം പങ്കുവെക്കാൻ നടത്തുന്ന ശ്രമങ്ങൾ മൂലം നിരന്തരമായി അദ്ദേഹം വേട്ടയാടപ്പെട്ടിരിന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്ന് പോലീസുകാരോട് പോലും പറയുന്ന രീതിയാണ് ചെൻ വിൻഷങിനുളളത്. ഇത്തവണ തടവിലാക്കുന്നതിന് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ത്രീ സെൽഫ് സമൂഹത്തില്‍ അംഗമായി, ഹുനാൻ പ്രവിശ്യയുടെ ഭാഗങ്ങളിൽ, രണ്ട് പാസ്റ്റർമാരെ മാറ്റി, പകരം ചെനിനെ നിയമിക്കാം എന്ന് പറഞ്ഞിട്ട് പോലും അവരുടെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന സമൂഹത്തിലെ അംഗമാകാൻ ചെൻ വിൻഷങ് ഒരുക്കമല്ലായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന ചെൻ ഏകദേശം 10 വർഷങ്ങൾക്കു മുമ്പാണ്, കര്‍ത്താവിന്റെ ജീവനുള്ള വചനം കേട്ട് ക്രൈസ്തവിശ്വാസം സ്വീകരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരിന്നു.

അതേസമയം ചൈനയിൽ മതവിശ്വാസത്തിനു കൂച്ചുവിലങ്ങിട്ടു കൊണ്ടുള്ള ഭരണകൂടത്തിന്റെ ക്രൂരതയാണ് ചെൻ വിൻഷങ്ങിനെ തടങ്കലിലാക്കിയത് അടക്കമുള്ള സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മതങ്ങളെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2020 ജൂലൈ മാസത്തിനും 2021 ജൂൺ മാസത്തിനും മധ്യേ നൂറോളം ക്രൈസ്തവ വിരുദ്ധ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ 10 കോടി ക്രൈസ്തവ വിശ്വാസികൾ ഉള്ള ചൈന, 2030 ആകുമ്പോഴേക്കും ലോകത്തിൽ ഏറ്റവും ക്രൈസ്തവ വിശ്വാസികൾ ഉള്ള രാജ്യമായി മാറുമെന്നാണ് ഗവേഷകർ പറയുന്നത്.


Related Articles »