News

യുക്രൈൻ സ്വദേശികളായ വൈദികരെ റഷ്യൻ സേന ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 03-12-2022 - Saturday

കീവ്: യുക്രൈനിലെ ബെർഡിയാൻസ്കിലിൽ നിന്നും റഷ്യൻ സേന ബന്ധികളാക്കിയ രണ്ട് കത്തോലിക്ക വൈദികർ ക്രൂരമായ പീഡനമുറകളിലൂടെ കടന്നു പോവുകയാണെന്നുളള റിപ്പോർട്ടുകൾ പുറത്തു വന്നു. നേറ്റിവിറ്റി ഓഫ് ദ ബ്ലെസ്ഡ് വെർജിൻ മേരി ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ബോധാൻ ഗലേറ്റ, ഫാ. ഇവാൻ ലെവിസ്റ്റ്കി എന്നീ വൈദികരെയാണ്, ആയുധങ്ങളും യുക്രൈന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും സൂക്ഷിച്ചുവെച്ചുവെന്ന ആരോപണം ഉന്നയിച്ച് നവംബർ 16 തീയതി റഷ്യൻ സേന കസ്റ്റഡിയിലെടുത്തത്. സംഭവത്തെ യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ശക്തമായ ഭാഷയിൽ അപലപിച്ചു.

സ്റ്റാലിന്റെ കാലത്തെ മർദ്ദനമുറകളാണ് വൈദികർക്ക് നേരെ പ്രയോഗിക്കുന്നതെന്നും, ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ അവരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയാണെന്നും, ഓരോ ദിവസവും മരണത്തെ മുന്നിൽകണ്ടാണ് വൈദികർ മുന്നോട്ടുപോകുന്നതെന്നും ഡിസംബർ ഒന്നാം തീയതി ആർച്ച് ബിഷപ്പ് വിവരിച്ചു. വൈദികരെ അറസ്റ്റ് ചെയ്തതിനുശേഷം, ദേവാലയത്തിൽ ആയുധങ്ങൾ കൊണ്ടുവെച്ചിട്ട്, നിയമവിരുദ്ധമായിട്ട് വൈദികർ ആയുധങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന ആരോപണം ഉന്നയിക്കുകയാണ് റഷ്യൻ സേന ചെയ്തതെന്നും ഷെവ്ചുക്ക് പറഞ്ഞു.

ഇരു വൈദികരുമായി ഇതുവരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലായെന്നു നവംബർ 30നു ഡോണട്സ്കിലെ എക്സാർകേറ്റ് വ്യക്തമാക്കിയിരിന്നു. എല്ലാദിവസവും മരുന്നു കഴിക്കേണ്ട അസുഖം ബോധാൻ ഗലേറ്റയ്ക്ക് ഉണ്ടെന്നും, അറസ്റ്റ് ചെയ്യപ്പെട്ട് മർദ്ദനത്തിലൂടെ കടന്നു പോകുന്നത് അദ്ദേഹത്തിന്റെ ജീവന് വലിയ ഭീഷണിയാണെന്നും ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. റഷ്യൻ സേനയോട് വൈദികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആർച്ച് ബിഷപ്പ്, മനുഷ്യാവകാശ സംഘടനകളോടും, അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികളോടും വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. വൈദികരുടെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

യുക്രൈന്‍റെ മേല്‍ കനത്ത അധിനിവേശവുമായി റഷ്യ യുദ്ധം ആരംഭിച്ചിട്ട് 283 ദിവസം പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരം കുറഞ്ഞത് 41,295 പേർ യുദ്ധത്തെ തുടര്‍ന്നു കൊല്ലപ്പെട്ടു. 53,616 പേർക്കു പരിക്കേറ്റു. 1.4 കോടി ജനങ്ങളാണ് യുദ്ധത്തെ തുടര്‍ന്നു പലായനം ചെയ്തത്.


Related Articles »