India - 2024

ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാൻ തീരുമാനം

16-01-2023 - Monday

കോട്ടയം: തീരദേശ ജനതയോട് സംസ്ഥാന സർക്കാർ നീതി കാണിക്കാതിരിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാൻ കെആർഎൽസിസി 40-ാം ജനറൽ അസംബ്ലി സമ്മേളനം തീരുമാനിച്ചതായി കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അറിയിച്ചു.

സർക്കാരിന്റെ ഭരണസംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർവഹണ ചുമതലകളിലും സമുദായം അർഹമയവിധം പരിഗണിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി ഉചിതമായ തീരുമാനം യഥാസമയം കൈകൊള്ളുമെന്നും ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. മുന്നാക്ക വിഭാഗങ്ങൾക്ക് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള അധിക സംവര ണവിഹിതം (പത്തുശതമാനം) ശാസ്ത്രീയപഠനം നടത്തി യുക്തിസഹമായി പുനർനിശ്ചയിക്കണമെന്ന് കെആർഎൽസിസി 40-ാം ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.

ദളിത് ക്രൈസ്തവരെ എത്രയും വേഗം പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനായി അനുഭാവ പൂർണമായ നടപടികൾ സ്വീകരിക്കണം. ഫാ. സ്റ്റാൻ സ്വാമി വ്യാജാരോപണങ്ങളിലാണ് തടവിലാക്കപ്പെട്ടതെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്ന സഹാചര്യത്തിൽ ഫാ. സ്റ്റാൻ സ്വാമിക്കെതിരേയുള്ള കുറ്റപത്രം പിൻവലിച്ച് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. പല സർക്കാരുകളുടെയും നിസംഗത മൗനാനുവാദമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആദിവാസി മേഖലയിലെ ക്രൈസ്തവരുടെ ജീവനും സ്വത്തും വിശ്വാസവും സംരക്ഷിക്കുവാന്‍ നടപടികളുണ്ടാകണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.


Related Articles »