Youth Zone

ഭയവും, ഉത്ക്കണ്ഠയും എല്ലാം ക്രിസ്തുവിനെ ഭരമേല്പിക്കണം, യൗവ്വനം ഏകാന്തത മൂലം നശിപ്പിക്കരുത്: കോംഗോയിലെ യുവജനങ്ങളോട് പാപ്പ

പ്രവാചകശബ്ദം 04-02-2023 - Saturday

വത്തിക്കാന്‍ സിറ്റി: ഭയവും, ഉത്ക്കണ്ഠയും മറ്റ് എല്ലാം ക്രിസ്തുവിനെ ഭരമേല്പിക്കണമെന്നും യൗവ്വനം ഏകാന്തതയും അടച്ചുപൂട്ടലും മൂലം നശിപ്പിക്കരുതെന്നും കോംഗോയിലെ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയിലെ രക്തസാക്ഷി സ്റ്റേഡിയത്തിൽ യുവജനങ്ങളും, മതാധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ പ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. നിങ്ങളുടേതിന് തുല്യമായ കൈകൾ ആർക്കും ഇല്ല, അതിനാൽ നിങ്ങൾ അതുല്യവും ആവർത്തിക്കാനാവാത്തതും സമാനതകളില്ലാത്തതുമായ സമ്പത്താണ്. ചരിത്രത്തിൽ നിങ്ങൾക്ക് പകരം വയ്ക്കാൻ ആർക്കും കഴിയില്ല. അപ്പോൾ സ്വയം ചോദിക്കുക: എന്റെ ഈ കൈകൾ എന്തിനുവേണ്ടിയാണ്? പണിതുയർത്തുവാനോ? നശിപ്പിക്കാനോ? ദാനം ചെയ്യാനോ? പൂഴ്ത്തിവെക്കാനോ? സ്നേഹിക്കാനോ? വെറുക്കാനോ? നോക്കൂ, കൈകൾ നാം മുറുക്കി അടയ്ക്കുകയാണെങ്കിൽ, അത് ഒരു മുഷ്ടിയായി മാറുന്നു; എന്നാൽ നമ്മുടെ കൈകൾ തുറന്നു വയ്ക്കുകയാണെങ്കിലോ, ദൈവത്തിനും മറ്റുള്ളവർക്കുമുള്ള സേവനത്തിനായി ഉപയോഗപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു.

പ്രാർത്ഥനയാണ് അടിസ്ഥാനപരമായ ആദ്യത്തെ ഘടകം, കാരണം നമുക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. നമ്മൾ ആരും സർവ്വശക്തരല്ല, നമ്മൾ അജയ്യരാണെന്ന് എപ്പോഴെങ്കിലും വിചാരിച്ചാലോ, അപ്പോൾ ദയനീയമായി പരാജയപ്പെടുന്നു. വേരോടെ പിഴുതെറിയപ്പെട്ട വൃക്ഷം പോലെയായി തീരുന്നു: വലുതും ബലവുമുള്ളതാണെങ്കിൽപ്പോലും അതിന് സ്വയം നിൽക്കാനാവില്ല. അതുകൊണ്ടാണ് നാം പ്രാർത്ഥനയിൽ വേരുറപ്പിക്കേണ്ടത്. ദൈവവചനശ്രവണം നമ്മുടെ ജീവിതത്തെ തന്നെ ആഴത്തിൽ വളരാനും ഫലം കായ്ക്കാനും നാം ശ്വസിക്കുന്ന മലിനീകരണത്തെ സുപ്രധാന ജീവാംശമാക്കി മാറ്റാനും അനുവദിക്കുന്നു.

ഇത് ചെയ്യുന്നതിന്, ഓരോ വൃക്ഷത്തിനും ലളിതവും അത്യാവശ്യവുമായ ഒരു ഘടകം ആവശ്യമാണ്: ജലം. പ്രാർത്ഥന "ആത്മാവിന്റെ ജലം" ആണ്: അത് ലളിതവും, കാണാൻ കഴിയുന്നതുമല്ല, എങ്കിലും അത് ജീവൻ നൽകുന്നു. പ്രാർത്ഥിക്കുന്നവർ ഉള്ളിൽ പക്വത പ്രാപിക്കുകയും, തങ്ങൾ സ്വർഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. നമുക്ക് പ്രാർത്ഥന ഒരു ആവശ്യഘടകമാണ്. അകലെയുള്ള ഭീതിപ്പെടുത്തുന്ന ഒരു വ്യക്തിയല്ല യേശു മറിച്ച് നമുക്കായി തന്റെ ജീവൻ പോലും ദാനമായി നൽകിയ സുഹൃത്താണ്. അതിനാൽ അവൻ നിങ്ങളെ അറിയുകയും, വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു. കുരിശിൽ കിടക്കുന്ന അവനെ നോക്കുമ്പോഴാണ് നമ്മെ വിലമതിക്കുന്ന ദൈവത്തെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നത്.

നമ്മുടെ ഭയവും, ഉത്ക്കണ്ഠകളും എല്ലാം അവനെ ഭരമേല്പിക്കണം. നിങ്ങൾ ഇന്ന് വഹിക്കുന്ന വേദനയുടെ ഭാരമേറിയ ഈ കുരിശാണ് രണ്ടായിരം വർഷൾക്ക് മുൻപ് അവൻ വഹിച്ചത്. അതിനാൽ ക്രൂശിതരൂപം കൈകളിൽ എടുത്ത് നെഞ്ചോട് ചേർത്ത് അവന്റെ മുൻപിൽ കരയാൻ ഭയപ്പെടരുത്, അവന്റെ മുഖത്തേക്ക് നോക്കാൻ മറക്കരുത്, ഉയിർത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന യുവാവിന്റെ മുഖം! അതെ, യേശു തിന്മയെ ജയിച്ചു, അവൻ കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി. അതിനാൽ, അവനെ സ്തുതിക്കാനും, അവനെ പുകഴ്ത്തുവാനും എല്ലാ ദിവസവും നിങ്ങളുടെ കൈകൾ അവനിലേക്ക് ഉയർത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ പ്രതീക്ഷകൾ അവനോട് വിളിച്ചുപറയണമെന്നും ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള രഹസ്യങ്ങൾ അവനോട് പങ്കുവയ്ക്കണമെന്നും പാപ്പ പറഞ്ഞു.


Related Articles »