India - 2024

വനം - വന്യജീവി വിഷയത്തിൽ മാനന്തവാടി രൂപത അവകാശപത്രികയും നയരേഖയും പുറത്തിറക്കി

പ്രവാചകശബ്ദം 31-03-2023 - Friday

മാനന്തവാടി: വനം വന്യജീവി പ്രശ്നത്തിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് പരിഹാര നിർദ്ദേശങ്ങളും നിയമസാധ്യതകളും ഉൾകൊള്ളിച്ചുള്ള നയരേഖ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുംചെയ്യാൻ കഴിയുന്നതും നിലവിലുള്ള നിയമം അനുവദിക്കുന്നതുമായ കാര്യങ്ങൾ വിശദമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. നയരേഖയും കാലാനുസൃതമായി കേന്ദ്ര വനംവന്യ ജീവി നിയമത്തിൽ വരുത്തേണ്ട ഭേദഗതികളും ഇതിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഭരണഘടനയും പൗരാവകാശങ്ങൾ, വനം വന്യജീവി നിയമങ്ങൾ, പരിസ്ഥിതി നിയമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിയമ വിദ്ഗധർ, പരിസ്ഥിതി പ്രവർത്തകർ, കർഷക പ്രതിനിധികൾ എന്നിങ്ങനെ വിവിധ മേഖലയിൽ ഉള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ പഠനശിബിരത്തിന്റെ അടിസ്ഥാനത്തിലാണ് നയരേഖ തയ്യാറാക്കിയത്. സംസ്ഥാന ബാങ്കിംഗ് അവലോകന സമിതി തയ്യാറാക്കുന്ന സ്കെയിൽ ഓഫ് ഫിനാൻസ് അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കുക, കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഫോറസ്റ്റ് ട്രിബ്യൂണലുകൾ ആരംഭിക്കുക, വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങൾ കേന്ദീകരിച്ച് ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുക, തുടങ്ങി അറുപതോളം നിർദ്ദേശങ്ങളും ഇരുത്തി എട്ടോളം നിയമസാധ്യതകളും അക്കമിട്ടവതരിപ്പിച്ചിട്ടുണ്ട്.

നയരേഖയുടെ അടിസ്ഥാനത്തിൽ ചർച്ചകൾ സംഘടിപ്പിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. പ്രകാശന ചടങ്ങിൽ ബിഷപ്പ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, മോൺ. തോമസ് മണക്കുന്നേൽ, ഫാ. ജോസ് കൊച്ചറ ക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സാലു അബ്രാഹം മേച്ചേരിൽ, ജോസ് പുഞ്ചയിൽ, ജോസ് പള്ളത്ത്, ഫാ.നോബിൾ തോമസ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.


Related Articles »