Life In Christ - 2024

ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുമ്പോള്‍ പീഡനം പ്രതീക്ഷിക്കാം; വിചാരണ നേരിടുന്ന ഫിൻലൻഡിലെ മുൻ ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്

പ്രവാചകശബ്ദം 05-04-2023 - Wednesday

ഹെൽസിങ്കി: പീഡനത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന് ബൈബിൾ വചനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ കേസിൽ അകപ്പെട്ട ഫിൻലൻഡിലെ മുൻ ആഭ്യന്തരമന്ത്രി പൈവി റസാനന്‍റെ മുന്നറിയിപ്പ്. 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു. സ്വവർഗാനുരാഗം തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം ഒന്നാം അധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് ലൂഥറന്‍ സഭ എൽജിബിടി റാലിക്ക് നൽകുന്ന പിന്തുണ ശരിയല്ലെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഇതിനെ ലൈംഗീക ന്യൂനപക്ഷങ്ങളെ അപമാനിച്ചുവെന്ന തരത്തിലേക്ക് കേസ് മാറ്റിയെടുക്കപ്പെട്ടു. വിദ്വേഷ പ്രചരണത്തിന് അവർക്കെതിരെ കേസെടുത്തെങ്കിലും, കഴിഞ്ഞവർഷം ഈ സമയം പൈവി കുറ്റവിമുക്തയാക്കപ്പെട്ടു.

എന്നാൽ ഇതിനെതിരെ സ്റ്റേറ്റ് പ്രോസിക്യൂട്ടർ അപ്പീൽ നൽകിയിരിക്കുന്നതിനാൽ കോടതിയിൽ വീണ്ടും ഹാജരാകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പൈവി റസനൻ പ്രീമിയർ എന്ന മാധ്യമത്തോട് പറഞ്ഞു. സമാനമായ ആയിരക്കണക്കിന് പരാമർശങ്ങൾ രാജ്യത്തെ ക്രൈസ്തവർ പറയുകയോ, എഴുതുകയോ ചെയ്തിട്ടുള്ളതിനാൽ താൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരിക്കും സംജാതമാവുകയെന്ന് പൈവി മുന്നറിയിപ്പ് നൽകി. ഒരുപക്ഷേ ബൈബിൾ പോലും നിരോധിക്കാൻ സാധ്യത ഉണ്ടെന്നാണ് അവർ പറയുന്നത്. പ്രതിസന്ധികള്‍ക്ക് ഇടയിലും കേസിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും പൈവി റസനൻ പങ്കുവെച്ചു.

അടുത്തിടെ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ പൈവി പാർലമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൈവിയുടെ പാർട്ടിയായ ഫിന്നിഷ് ക്രിസ്ത്യൻ ഡെമോക്രാറ്റ്സിന് 5 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. കൂടാതെ അവരുടെ വോട്ട് നാല് ശതമാനം വർദ്ധിച്ചു. ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഭ്രൂണഹത്യയെയും ശക്തമായി എതിര്‍ക്കുന്ന നേതാവു കൂടിയാണ് പൈവി. ഗർഭഛിദ്ര അനുകൂല നിയമത്തെ മൃഗസംരക്ഷണ നിയമവുമായി താരതമ്യം ചെയ്ത റസാനൻ, മനുഷ്യ ജീവന് നൽകുന്നതിനേക്കാൾ മികച്ച സംരക്ഷണം മൃഗങ്ങൾക്ക് നൽകുന്നുവെന്നും ചൂണ്ടിക്കാട്ടിയിരിന്നു.

More Archives >>

Page 1 of 88