News - 2024

വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി നടത്തി: കത്തോലിക്ക വൈദികനെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തി

പ്രവാചകശബ്ദം 12-04-2023 - Wednesday

മനാഗ്വേ: നിക്കാരാഗ്വേയിലെ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ കഴിഞ്ഞ 5 വര്‍ഷങ്ങളായി നടത്തിവരുന്ന ആസൂത്രിത അടിച്ചമര്‍ത്തല്‍ സമാനതകളില്ലാതെ തുടരുന്നു. പനാമ സ്വദേശിയും ക്ലരീഷ്യന്‍ സമൂഹാംഗവുമായ ഫാ. ഡോണാസിയാനോ അലാര്‍ക്കോണ്‍ എന്ന വൈദികനെ രാജ്യത്തു നിന്നും അകാരണമായി പുറത്താക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചുവെന്ന കാരണം ഉന്നയിച്ചാണ് നാല്‍പ്പത്തിയൊന്‍പതുകാരനും, മരിയ ഓക്സിലിയഡോര ഇടവക വികാരിയുമായ ഫാ. ഡോണാസിയാനോയോട് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാജ്യം വിടുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, കുരിശിന്റെ വഴി നടത്തിയ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് ഫാ. ഡോണാസിയാനോയേ നിര്‍ബന്ധപൂര്‍വ്വം രാജ്യത്തുനിന്നും പുറത്താക്കിയത്. സ്വന്തം സാധനങ്ങള്‍ പോലും എടുക്കുവാന്‍ അദ്ദേഹത്തേ സമ്മതിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വൈദികന്‍ നടത്തുന്ന പ്രസംഗങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഭരണകൂടം ആരോപിച്ചിരിന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും, സുവിശേഷം നീതിയെക്കുറിച്ച് പറഞ്ഞാല്‍, തനിക്കത് പറയേണ്ടി വരുമെന്നും ഫാ. ഡോണാസിയാനോ പറഞ്ഞു. വിശുദ്ധ വാരത്തില്‍ താന്‍ പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിക്കുകയോ, തന്റെ പ്രസംഗങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും തന്റെ സ്വന്തം കംപ്യൂട്ടറും, മൊബൈല്‍ ഫോണും എടുക്കുവാന്‍ പോലും പോലീസ് സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ രാജ്യത്ത് നിന്നും പുറത്താക്കുകയാണെന്നും ഇനിയൊരിക്കലും നിക്കരാഗ്വേയില്‍ പ്രവേശിക്കുവാന്‍ കഴിയില്ലെന്നും പോലീസ് തന്നോടു പറഞ്ഞതായി ഫാ. ഡോണാസിയാനോ പറഞ്ഞു. ഇടവകാംഗങ്ങള്‍ നല്‍കിയ ഫോണ്‍കൊണ്ടാണ് മറ്റുള്ളവരുമായി സംസാരിക്കുവാന്‍ പോലും തനിക്ക് കഴിഞ്ഞതെന്നു അദ്ദേഹം വെളിപ്പെടുത്തി. പെസഹ വ്യാഴാഴ്ച കുര്‍ബാനക്ക് മുന്‍പ് തന്നെ ഫാ. ഡോണാസിയാനോ അറസ്റ്റിലായിരുന്നെന്നും, തന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍, തടവിലാക്കുകയോ, നാടുകടത്തുകയോ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനുമുന്‍പ് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കത്തോലിക്കാ കന്യാസ്ത്രീകളെയും, കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഏകാധിപത്യ ഭരണകൂടം നാടുകടത്തിയിരുന്നു. രാജ്യത്തു നിന്ന്‍ പലായനം ചെയ്യേണ്ടി വന്ന വൈദികന്‍ ഹോണ്ടുറാസിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

Tag: Claretian friar forced to leave Nicaragua, Fr. Donaciano Alarcón Valdés , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »