Social Media

യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയ തിരുനാൾ

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 21-06-2023 - Wednesday

സഭയുടെ ആരാധനക്രമത്തില്‍ ഈശോയുടെ തിരുഹൃദയ തിരുനാളും മറിയത്തിന്റെ വിമല ഹൃദയ തിരുനാളും പോലെ പരസ്യമായി ആചരിക്കുന്നില്ലെങ്കിലും ഈ തിരുനാളുകള്‍ കഴിഞ്ഞു വരുന്ന ബുധനാഴ്ച (ഈ വര്‍ഷത്തില്‍ ഇന്ന്) വിശുദ്ധ യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയ തിരുനാളായി ആചരിക്കുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്.

ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കവും മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയും സ്വകാര്യ ഭക്തഭ്യാസമായാണ് സഭയില്‍ ആരംഭിച്ചത്. 1856 ല്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആഗോള സഭയില്‍ പൊതുവായി സ്ഥാപിച്ചത്. 1944ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് മറിയത്തിന്റെ വിമല ഹൃദയ തിരുനാളിന് സാര്‍വ്വത്രിക സഭയില്‍ അംഗീകാരം നല്‍കിയത്. ?ഈശോയുടെ തിരുഹൃദയത്തോടും മാതാവിന്റെ വിമല ഹൃദയത്തോടുമുള്ള ഭക്തി പോലെ യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയത്തോടുള്ള ഭക്തിക്കും ഒരു പക്ഷേ ഭാവിയില്‍ സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചേക്കാം.

1994-ല്‍ എഡ്സണ്‍ ഗ്ലോബര്‍ എന്ന ബ്രസീലിയന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്ക് ഈശോയുടെയും മറിയത്തിന്റെയും ഒരു ദര്‍ശനം ഉണ്ടായി. 'ജപമാലയുടെയും സമാധാനത്തിന്റെയും രാജ്ഞി' എന്ന തലക്കെട്ടില്‍ ദൈവമാതാവ് അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു, മാനസാന്തരം, കുര്‍ബാന, കുമ്പസാരം, അനുതാപം എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. എഡ്സന്റെ അമ്മ മരിയയ്ക്കും പ്രത്യക്ഷീകരണങ്ങള്‍ ഉണ്ടായി. യൗസേപ്പിതാവിന്റെ ഏറ്റവും നിര്‍മ്മലമായ ഹൃദയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ഈശോയും മറിയയും അന്നവനോടു ഊന്നിപ്പറഞ്ഞു.

യൗസേപ്പിതാവിന്റെ ഏറ്റവും പരിശുദ്ധമായ ഹൃദയം

വിശുദ്ധവും വിമലവുമായ ഈശോയുടെയും മറിയത്തിൻ്റെയും ഹൃദയങ്ങളെപ്പോലെ, വിശുദ്ധ യൗസേപ്പ് തന്റെ ഏറ്റവും നിർമ്മലമായ ഹൃദയം എങ്ങനെയുള്ളതാണെന്ന് എഡ്സനു വെളിപ്പെടുത്തി. അത് ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഒരു ഹൃദയമായിരുന്നു,

യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയത്തിൻ്റെ ഘടന

ഹൃദയത്തിനുള്ളിലെ അഗ്നിജാലകൾ: ഈശോയോടും പരിശുദ്ധ മറിയത്തോടുമുള്ള സ്നേഹത്താൽ എരിയുന്ന യൗസേപ്പിതാവിൻ്റെ ഹൃദയത്തിൻ്റെ പ്രതീകം.

വെള്ള ലില്ലി പൂക്കൾ: യൗസേപ്പിതാവിൽ നിറഞ്ഞു നിന്ന നിർമ്മലത, വിശുദ്ധി, പരിശുദ്ധ സ്നേഹം എന്നിവയുടെ പ്രതീകം.

ഹൃദയം: തിരുകുടുംബത്തോടും നമ്മളോടുമുള്ള യൗസേപ്പിതാവിൻ്റെ പൈതൃക സ്നേഹത്തിൻ്റെ അടയാളം.

യൗസേപ്പിതാവിൻ്റെ പ്രധാന വെളിപ്പെടുത്തലുകൾ 1998 മാർച്ച് 1 ന് ആരംഭിച്ചു. തന്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ച്

യൗസേപ്പിതാവ് സംസാരിക്കുകയും ആ ഭക്തിയിൽ വളരുന്നവർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. “എന്റെ പ്രിയ മകനേ, ഈശോയും എന്റെ അനുഗൃഹീത ജീവിതപങ്കാളിയും ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ ഏറ്റവും നിർമ്മലമായ ഹൃദയത്തിൽ നിന്ന് വിശ്വസ്തർക്ക് ലഭിക്കുന്ന എല്ലാ കൃപകളെക്കുറിച്ചും നിന്നോടു പറയാൻ നമ്മുടെ കർത്താവായ ദൈവം എന്നെ അയച്ചിരിക്കുന്നു ... എന്റെ പരിശുദ്ധ ഹൃദയത്തോടുള്ള ഭക്തിയിലൂടെ നിരവധി ആത്മാക്കൾ പിശാചിന്റെ കയ്യിൽനിന്നും രക്ഷിക്കപ്പെടും. എന്റെ ഹൃദയത്തിന്റെ വാഗ്ദാനങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്താൻ നമ്മുടെ കർത്താവായ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു".

"ഞാൻ ദൈവത്തിന്റെ സന്നിധിയിൽ നീതിമാൻ ആയതുപോലെ, എന്റെ ഹൃദയത്തോട് ഭക്തിയുള്ളവരെല്ലാം അവന്റെ ദൃഷ്ടിയിൽ നിർമ്മലരും നീതിമാനും വിശുദ്ധരും ആയിരിക്കും. ഈ കൃപകളാലും സദ്‌ഗുണങ്ങളാലും ഞാൻ നിങ്ങളെ നിറയ്ക്കും, വിശുദ്ധിയുടെ പാതയിൽ നിങ്ങളെ ഞാൻ അനുദിനം വളർത്തും."

അടുത്ത ദിവസം, തന്റെ ഹൃദയത്തിൽ ചാരിക്കിടന്ന ഉണ്ണിയേശുവുമായാണ് യൗസേപ്പിതാവ് പ്രത്യക്ഷപ്പെട്ടത്. തന്റെ നിർമ്മല ഹൃദയ ഭക്തിയിലൂടെ എണ്ണമറ്റ കൃപകൾ നൽകാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് യൗസേപ്പിതാവ് വെളിപ്പെടുത്തി. " ഒരു പിതാവിന്റെ സ്നേഹത്തോടെ, എന്റെ മകനും കർത്താവുമായ ഈശോയെ, ഞാൻ ഈ ഭൂമിയിൽ വളർത്തി, എല്ലാ മനുഷ്യരും സ്വർഗ്ഗത്തിൽ നിന്നു കൃപകൾ ആവശ്യമുള്ള എല്ലാവരും എന്റെ ഹൃദയത്തോട് ഭക്തി പുലർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."

മറ്റൊരു പ്രത്യക്ഷീകരണത്തിൽ, ഉണ്ണീശോ യൗസേപ്പിതാവിൻ്റെ ഹൃദയത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു, “ഇവിടെ ഈ ഹൃദയത്തിൽ നീ എന്നെ ജീവിക്കുന്നവനായി കാണും, കാരണം അത് പരിശുദ്ധവും നിർമ്മലവുമാണ്. എല്ലാ ഹൃദയങ്ങൾക്കു ഇതുപോലെയാകാൻ കഴിയും, അതിനാൽ അവ ഭൂമിയിലെ എന്റെ ഭവനമാകാം. എന്റെ കൃപകളും അനുഗ്രഹങ്ങളും ലഭിക്കുന്നതിന് ഈ ഹൃദയത്തെ അനുകരിക്കുക".

നാലാമത്തെ പ്രത്യക്ഷീകരണത്തിൽ യൗസേപ്പിതാവിൽ നിന്നുള്ള വാക്കുകൾ ഇപ്രകാരമായിരുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ ദിവ്യവും പ്രിയങ്കരനുമായ യേശുക്രിസ്തുവിനെ പരിപാലിക്കാൻ ഈ ലോകത്ത് അവനെ പ്രതിനിധീകരിക്കുന്നതിനുള്ള ബഹുമതി എനിക്ക് നൽകി. എന്റെ ഹൃദയവും അത്തരം ബഹുമതിയിൽ ആശ്ചര്യപ്പെട്ടു, ഇത്രയും വലിയ അനുഗ്രഹത്തിനും ആനുകൂല്യത്തിനും ഞാൻ കഴിവില്ലാത്തവനും അർഹനല്ലെന്നും തോന്നി, പക്ഷേ ഞാൻ എല്ലാം കർത്താവിന്റെ കൈകളിൽ ഏൽപ്പിച്ചു, അവന്റെ ദാസൻ എന്ന നിലയിൽ, അവന്റെ വിശുദ്ധ ഹിതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.... കാരണം. ദൈവം എന്റെ ഹൃദയത്തിനു നൽകിയ മഹത്തായ ഈ കൃപയുടെയും ആനന്ദത്തിൻ്റെയും പേരിൽ, എന്റെ ഈ ഹൃദയത്തെ ബഹുമാനിച്ചുകൊണ്ട്, എന്റെ അടുക്കൽ വരുന്നവർക്കുവേണ്ടി, അവന്റെ മുമ്പാകെ മദ്ധ്യസ്ഥത വഹിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു."

മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും ‍

യൗസേപ്പിതാവ് തുടര്‍ന്നുള്ള മറ്റു പ്രത്യക്ഷീകരണ വേളകളില്‍, മനുഷ്യരാശി എത്ര പാപപൂര്‍ണമായിത്തീര്‍ന്നുവെന്നും പിശാചിന്റെ ആക്രമണങ്ങളെക്കുറിച്ചും പറഞ്ഞു, '...പാപം എങ്ങനെയാണ് ഇത്ര ശക്തമായി പടരുന്നത്! പിശാചിന്റെ ഏറ്റവും വഞ്ചനാപരമായ കുതന്ത്രങ്ങളാല്‍ നയിക്കപ്പെടാന്‍ മനുഷ്യര്‍ സ്വയം അനുവദിച്ചു. രക്ഷയുടെ ശത്രു എല്ലാ മനുഷ്യരെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ എല്ലാം നഷ്ടപ്പെടും. അവന്‍ അസൂയയുള്ളവനാണ്, മുഴുവന്‍ മനുഷ്യരാശിയെയും വെറുക്കുന്നു.'

പിശാച് മനുഷ്യരാശിയുടെ വിശുദ്ധിയുടെ ഗുണത്തെ ആക്രമിക്കുന്നത് തുടരുമെന്ന് യൗസേപ്പിതാവ് പ്രത്യേകം ഊന്നിപ്പറയുമ്പോഴും തന്റെ നിര്‍മ്മല ഹൃദയത്തോട് ഭക്തി പുലര്‍ത്തിയാല്‍ മനുഷ്യര്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ പിശാചിന്റെ പ്രലോഭനങ്ങളെയും ആക്രമണങ്ങളെയും തരണം ചെയ്യാനുള്ള കൃപ ലഭിക്കുമെന്ന് യൗസേപ്പിതാവ് ഓര്‍മ്മിപ്പിക്കുന്നു.

യൗസേപ്പിതാവിന്റെ ഹൃദയത്തോടുള്ള ഭക്തിയില്‍ വളരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ആദ്യ വെള്ളി, ശനി ആചരണങ്ങള്‍ക്കു സമാനമായി എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ചകളില്‍ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ ഉദ്ബോധിപ്പിച്ചു.

''മാസത്തിലെ എല്ലാ ആദ്യ ബുധനാഴ്ചകളിലും, എന്റെ മദ്ധ്യസ്ഥതയില്‍ ആശ്രയിക്കുന്ന എല്ലാവര്‍ക്കും എന്റെ നിര്‍മ്മല ഹൃദയം ധാരാളം കൃപകള്‍ പകരുന്നു. ഈ ബുധനാഴ്ചകളില്‍, മനുഷ്യര്‍ക്ക് ലളിതമായ കൃപകളുടെ മഴ അല്ല, മറിച്ച് അസാധാരണമായ കൃപകളുടെ ശക്തമായ പ്രവാഹങ്ങള്‍ ആയിരിക്കും ലഭിക്കുക! ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ എന്റെ ദിവ്യപുത്രനായ യേശുവില്‍ നിന്നും എന്റെ ഭാര്യ പരിശുദ്ധ കന്യകാമറിയത്തില്‍ നിന്നും എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും, എല്ലാ പുണ്യങ്ങളും, എല്ലാ സ്‌നേഹവും, എന്നെ ബഹുമാനിക്കുകയും എന്നെ ആശ്രയിക്കുകയും ചെയ്യുന്നവരുമായി ഞാന്‍ പങ്കിടും.'

വിശുദ്ധ യൗസേപ്പിതാവിന്റെ ഏഴ് സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും ജപമാല ചൊല്ലിയും. 1. സ്വര്‍ഗ്ഗ പിതാവ്, 1. നന്മ നിറഞ മറിയം , 1 ത്രിത്വ സ്തുതി ഇവ ജപിക്കുന്നതും യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയത്തോടുള്ള ഭക്തിയില്‍ വളരാന്‍ സഹായകമാണ്.

വളരെയധികം പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷം ബ്രസീലില്‍ 1994 മുതല്‍ 1998 വരെ നടന്ന ഈശോയോടും മറിയത്തോടുമൊത്തുള്ള യൗസേപ്പിതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അംഗികരിക്കുന്നതായി 2010 ജനുവരിയില്‍ സ്ഥലത്തെ മെത്രാന്‍ കാരില്ലോ ഗ്രിറ്റി പ്രഖ്യാപിച്ചു.

യൗസേപ്പിതാവിന്റെ നിർമ്മല ഹൃദയത്തോടുള്ള പ്രാർത്ഥന ‍

നിന്നെ സൃഷ്ടിച്ച ദൈവത്തോടുള്ള സ്‌നേഹത്താല്‍ മിടിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഏറ്റവും നിര്‍മ്മലമായ ഹൃദയമേ, അഭിവാദനം! നിര്‍മ്മല ഹൃദയമേ, മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്‌നേഹിതാന അഭിവാദനം! ഈശോയുടെ തിരുഹൃദയത്തെ ആശ്വസിപ്പിക്കുന്ന പിതൃഹൃദയമേ, അഭിവാദനം! പിതാവായ ദൈവത്തിന്റെ പ്രതിബിംബവും, പുത്രനായ ദൈവത്തിന്റെ സംരക്ഷകനും, പരിശുദ്ധാത്മാവായ ദൈവത്തിന്റെ സുഹൃത്തും, വിമലയായ ദാസിയുടെ പങ്കാളിയുമായ നിനക്ക് അഭിവാദനം!

ദൈവത്തിനും അവന്റെ മാലാഖമാര്‍ക്കും പ്രിയങ്കരനായ വിശുദ്ധ യൗസേപ്പിന്റെ ഏറ്റവും നിര്‍മ്മല ഹൃദയമേ, ഈ ദിവസം നിന്റെ മഹത്വത്തിനായി ഞാന്‍ സമര്‍പ്പിക്കുന്നു! എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ വേദനകളും സന്തോഷങ്ങളും ഞാന്‍ നിന്നില്‍ വിശ്വസിച്ചേല്‍പിക്കുന്നു. ആത്മവിശ്വാസത്തോടെ ആവശ്യപ്പെടുന്നവര്‍ക്ക് നിന്റെ കൃപകള്‍ പകരാന്‍ നിനക്ക് എപ്പോഴും സന്തോഷവാനാണെന്ന് എനിക്കറിയാം.

അതിനാല്‍, നിന്റെ നന്മയില്‍ ആത്മവിശ്വാസത്തോടെ, ഞാന്‍ എന്നെയും ഇനിപ്പറയുന്ന വ്യക്തികളെയും നിന്റെ പരിചരണത്തിന് ഏല്‍പ്പിക്കുന്നു: ( പേരുകള്‍ പറയുക).

അങ്ങയുടെ വിശ്വസ്ത പ്രതിബിംബങ്ങളാകാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ കൃപകള്‍ നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഞങ്ങളുടെ ആത്മീയവും ലൗകീകവുമായ ക്ഷേമത്തിന് ആവശ്യമായ എല്ലാ കൃപകളും ഞങ്ങളുടെ മേല്‍ വര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മാതാവായ പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് മഹത്തായ വിജയം കൈവരിക്കാന്‍ ആവശ്യമായ എല്ലാ കൃപകളും നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു! നിന്റെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചിരിരുന്ന ഈശോയുടെ തിരുഹൃദയവും മറിയത്തിന്റെ വിമല ഹൃദയവും വഴി ഞങ്ങളുടെ യാചനകള്‍ ദൈവപിതാവിനു സമര്‍പ്പിക്കുന്നു. ആമ്മേന്‍.


Related Articles »