India - 2024

ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചത് ദൈവം, എല്ലാവർക്കും നന്ദി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 05-01-2024 - Friday

കൊച്ചി: മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട തന്നെ 12 വർഷവും ആറു മാസവും ശുശ്രൂഷ ചെയ്യാൻ അനുവദിച്ചത് ദൈവമാണെന്നും ശുശ്രൂഷ ജീവിതത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് എന്നീ ശുശ്രൂഷകൾ വലിയ സന്തോഷത്തോടെയും സംതൃപ്‌തിയോടെയുമാണ് നിർവഹിച്ചതെന്നും സഭാംഗങ്ങൾക്കു നന്ദി അർപ്പിച്ചു തയാറാക്കിയ കത്തിൽ പറഞ്ഞു.

തക്കല രൂപതയിൽ മെത്രാനായി സേവനംചെയ്‌ത 13 വർഷങ്ങളുടെ ഓർമ എന്റെ മനസ്സിൽ സജീവമായി നിലനില്ക്കുന്നു; എന്റെ മേല്‌പട്ടശുശ്രൂഷ വലിയ സന്തോഷ ത്തോടും സംതൃപ്‌തിയോടുംകൂടിയാണ് ഞാൻ നിർവഹിച്ചത്. മെത്രാൻ എന്നനിലയിലും മേജർ ആർച്ചു ബിഷപ്പ് എന്നനിലയിലും എന്റെ ശുശ്രൂഷാകാലഘട്ടത്തിലുടനീളം എന്റെ ഏറ്റവും ആത്മാർഥമായ പരിശ്രമം വിവിധ ശുശ്രൂഷാ മേഖലകളിൽ സീറോമലബാർസഭയെ പരിപാലിക്കുക, അഥവാ വി. പൗലോസിൻ്റെ വാക്കുകളിൽ പറഞ്ഞാൽ 'നനയ്ക്കുക', എന്നതായിരുന്നു.

സുവിശേഷവത്ക്കരണം, പ്രേഷിതസംരംഭങ്ങൾ, ആരാധനക്രമനവീകര ണത്തിനായി ആരാധനാക്രമപുസ്‌തകങ്ങളുടെ പുതുക്കൽ, പുരോഹിതാർഥികളുടെ പരിശീലനം, അത്മായസംഘടനകളുടെ പുനഃശക്തീകരണം, സമർപ്പിതരെ സഭയോടു കൂടുതൽ ചേർത്തുനിറുത്തൽ, ഭാരതത്തിനകത്തും പുറത്തുമായി ചിതറിക്കിടക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങൾ, സഭൈക്യപ്രസ്ഥാ നം, സഭയുടെ പാരമ്പര്യത്തെ പകർന്നുകൊടുക്കുന്നതിനും ചരിത്രഗവേഷണത്തിനും വേണ്ടിയുള്ള ഹെരിറ്റേജ് ആൻഡ് റിസർച് സെൻ്റർ, മാധ്യമപ്രേഷിതത്വം എന്നീ മേഖലകളിലാണ് എന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞിട്ടുള്ളത്.

ഇതിനുപുറമേ, പാവങ്ങളോടും ചൂഷിതരോടും പാർശ്വവത്‌കരിക്കപ്പെട്ടവരോടുമുള്ള നമ്മുടെ കരുതൽ പ്രതിഫലിപ്പിക്കുന്ന പദ്ധ തികളും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം പരിശ്രമങ്ങൾ നടത്തിയെന്നുവരികിലും ഈ മേഖലകളിൽ ഇനിയും ധാരാളം ജോലികൾ ചെയ്യേണ്ടതുണ്ട്. പൊതുസമൂഹത്തിൻ്റെയും സഭയുടെയും നന്മയ്ക്കുവേണ്ടിയുള്ള നമ്മുടെ പദ്ധതികളിലും പ്രവർത്തനങ്ങളിലും അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ വെല്ലുവിളികളിലും പ്രയാസങ്ങളിലും ദൈവം നമ്മെ നയിക്കുകയും അവയെ അതിജീവി ക്കാനുള്ള ശക്തിനല്‌കുകയും ചെയ്യും,

നമ്മുടെ സഭയിൽ എനിക്ക് ഏല്പ്പിക്കപ്പെട്ട ശുശ്രൂഷാനിർവഹണത്തിൽ പൂർണഹൃദയത്തോടെ സഹകരിച്ച സിനഡിനോടും വൈദികരോടും സമർപ്പിതരായ വ്യക്തികളോടും അല്‌മായനേതാക്കളോടും എല്ലാ സഹോദരീസഹോദരന്മാരോടും യുവജനങ്ങളോടും നന്ദി പ്രകാശിപ്പിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു.

എൻ്റെ സേവനകാലഘട്ടത്തിൽ തങ്ങളുടെ കഴിവുകളും വിഭവങ്ങളും വളരെ ഉദാരമായി പങ്കുവെച്ച എല്ലാവരോടും ഞാ ൻ നന്ദിപറയുന്നു. മേജർ ആർച്ചു ബിഷപ്പ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും എൻ്റെ ദൗത്യനിർവഹണത്തിൽ വന്നുപോയ കുറവുകളിലും പോരായ്‌മകളിലും ഞാൻ ഖേദിക്കുന്നു. സഭയുടെ നേത്യത്വത്തിൽനിന്നു മാറുമ്പോഴും നമ്മുടെ സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്‌മ, സംഘാതാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യംവഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശയും എനിക്കുണ്ട്.

നമ്മുടെ സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവമഹത്വം പ്രകാശിതമാകുന്നതിനുവേണ്ടി സഭാംഗങ്ങൾ എല്ലാവരും സംശുദ്ധമായ ലക്ഷ്യങ്ങളോടും നിർമലമായ മനസ്സാക്ഷിയോടും കൂടി ഒന്നിച്ചുവരികയും ഐക്യത്തോടെ പ്രവർത്തിക്കുകയുംചെയ്യട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. ഉത്തമ ക്രൈസ്‌തവരെന്നനിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു നല്ല പൗരന്മാരായിരിക്കാനും നമുക്കു കഴിയട്ടെ. തുടർന്നും നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്തും പുതുവത്സര ആശംസ അറിയിച്ചുകൊണ്ടുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കത്ത് അവസാനിക്കുന്നത്.


Related Articles »