News

ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

പ്രവാചകശബ്ദം 22-01-2024 - Monday

മുംബൈ: തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി ഭരിക്കുന്ന ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടു തുടരുന്നവര്‍, ഇന്ത്യക്കാർ ഹിന്ദുക്കളായിരിക്കണമെന്ന വാശിയാണ് പീഡനങ്ങള്‍ക്ക് പ്രേരകമാകുന്നതെന്നും ഹിന്ദുമതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയിൽ സ്വാഗതം ചെയ്യപ്പെടുന്നില്ലായെന്നും ഇത് ആക്രമണങ്ങളിലേയ്ക്കു നയിക്കുകയാണെന്നും ഓപ്പൺ ഡോർസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയോ കുറ്റം ചാർത്തുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഹിന്ദുമതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ പൂർവവിശ്വാസത്തിലേക്ക് മടങ്ങാൻ ഹിന്ദു ദേശീയവാദികൾ അതിശക്തമായ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്ത ക്രൈസ്തവരില്‍ പട്ടികജാതി, പട്ടികവർഗം പോലുള്ള സമൂഹങ്ങളാണ് പീഡനത്തിന് ഏറ്റവും ഇരയാക്കപ്പെടുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 2023 മെയ് മാസത്തിൽ വംശീയ -മത കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉണ്ടായ പീഡനം ലോകം ഭീതിയോടെയാണ് നോക്കിക്കണ്ടതെന്ന് 'ഓപ്പണ്‍ ഡോര്‍സ്' ചൂണ്ടിക്കാട്ടുന്നു. വംശീയ സംഘടനകളില്‍ ഉടനീളം ക്രൈസ്തവരെ ലക്ഷ്യംവച്ചുകൊണ്ടുണ്ടായ തർക്കം, മതപരമായ മാനത്തിലേക്ക് നയിച്ചകൊണ്ട് ആയിരക്കണക്കിന് ക്രൈസ്തവർ കുടിയിറിക്കപ്പെടുന്നതിനും, ഡസൻ കണക്കിന് ദേവാലയങ്ങൾ അഗ്നിക്കിരയാകുന്നതിനും, നിരവധി വിശ്വാസികൾ കൊല്ലപ്പെടുന്നതിനും ഇടയാക്കി.

2023 ജനുവരിയിൽ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തുരത്തപ്പെട്ട് അഭയാർത്ഥികളായി പോകേണ്ടിവന്ന സാഹചര്യത്തിനും ഇന്ത്യ സാക്ഷിയായി. ഇന്ത്യയിൽ ക്രിസ്ത്യാനിയാകുന്നത് എത്രത്തോളം അപകടകരമാണെന്നതിന്റെ ഗൗരവമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. അടിയന്തര സഹായം, പീഡന അതിജീവന പരിശീലനം, ഉപജീവനസാമൂഹിക വികസന പദ്ധതികൾ എന്നിവ ലഭ്യമാക്കാന്‍ ഓപ്പൺ ഡോർസിന്റെ പ്രാദേശിക പങ്കാളികൾ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Related Articles »