News - 2024

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി ക്രിസ്‌ത്യൻ നേതാവ് തെരഞ്ഞെടുക്കപ്പെട്ടു

പ്രവാചകശബ്ദം 26-02-2024 - Monday

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി പിപിപിയിലെ ക്രിസ്‌ത്യൻ നേതാവ് ആൻ്റണി നവീദ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം ഇതര വിഭാഗക്കാരനാണ് നവീദ്.

ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനും പിപിപിയുടെ ക്രിസ്‌ത്യൻ മുഖവുമായ നവീദിന് 111 വോട്ടും എംക്യുഎം-പി പാർട്ടിയിലെ റാഷിദ് ഖാന് 36 വോട്ടുമാണു ലഭിച്ചത്. പിടിഐയിലെ ഒമ്പത് അംഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയിലെ ഒരംഗവും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. 114 അംഗങ്ങളുള്ള പിപിപിയാണ് സിന്ധ് പ്രവിശ്യാ അസംബ്ലിയിലെ വലിയ ഒറ്റക്കക്ഷി.

1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം മുതല്‍ പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കെതിരെയുള്ള വേട്ടയാടൽ തുടര്‍ സംഭവമാണ്. ഇസ്ലാമിക തീവ്രവാദം, അക്രമം, വിവേചനം, മതനിന്ദ നിയമങ്ങൾ തുടങ്ങി പല രൂപത്തിലുള്ള പീഡനങ്ങൾ ക്രൈസ്തവര്‍ നേരിടുന്നുണ്ട്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്ന രാജ്യത്തെ മതനിന്ദ നിയമങ്ങൾ ക്രൈസ്തവരെ വേട്ടയാടുന്നുണ്ടെന്ന് നിരവധി അന്താരാരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിന്ധ് പ്രവിശ്യയിലെ ആൻ്റണി നവീദിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്.


Related Articles »