News

ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ വനിതകളെ സ്മരിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 08-03-2024 - Friday

വത്തിക്കാന്‍ സിറ്റി: ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ വനിതകളുടെ പ്രാധാന്യം സ്മരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ മാർച്ച് 7 വ്യാഴാഴ്ച രാവിലെ റോമില്‍ "സ്ത്രീകൾ സഭയിൽ: മനുഷ്യന്റെ ശില്പികൾ" എന്ന പേരില്‍ നടന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു പാപ്പ. സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കില്ലാതിരുന്ന സാഹചര്യത്തിൽപ്പോലും ലോകത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകിയെന്നും മഗ്ദലന മറിയം, കൽക്കട്ടയിലെ മദർ തെരേസ, ജോസഫ് ബകിത, എലിസബത്ത് ആൻ സെറ്റൺ, മേരി മക്കില്ലോപ്പ്, ലോറ മോണ്ടോയ, കാറ്റേരി ടെകാക്വിത, റഫ്‌ക പിയത്ര ചോബോക്ക് അർ-റേസ്, മരിയ ബെൽട്രേം ക്വാട്രോച്ച് തുടങ്ങിയ വിശുദ്ധരായ സ്ത്രീകൾ ഉദാഹരണമാണെന്നും പാപ്പ പറഞ്ഞു.

ഈ സ്ത്രീകളെല്ലാം, വ്യത്യസ്‌ത കാലങ്ങളിലും വ്യത്യസ്ത സംസ്‌കാരങ്ങളിലും, ഓരോരുത്തർക്കും അവരുടേതായ വ്യത്യസ്‌തമായ രീതിയിൽ, ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളിലും പ്രാർത്ഥനയിലും ദൈവത്തിൻ്റെ വിശുദ്ധിയെ എങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിന് തെളിവ് കാണിക്കുകയായിരിന്നുവെന്ന് പാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അന്താരാഷ്ട്രസമ്മേളനത്തിന് "സ്ത്രീകൾ മാനവികതയുടെ ശിൽപികൾ" എന്ന തലക്കെട്ട് അനുയോജ്യമാണെന്ന് പറഞ്ഞ പാപ്പാ, സ്ത്രീകളുടെ വിളിയെയാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

ദൈവജനങ്ങൾക്കിടയിൽ സ്ത്രീകൾ കൂടുതൽ വിലമതിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത പാപ്പ എടുത്തുപറഞ്ഞു. ജീവന്റെയും, പൊതുനന്മയുടെയും സമാധാനത്തിന്റെയും സേവനത്തിലൂടെ സൃഷ്ടാവിന്റെ സഹകാരിണികളാകാൻ വിളിക്കപ്പെട്ടവരാണ് സ്ത്രീകൾ. സ്ത്രീകൾക്ക്, ഇന്നത്തെ ലോകത്തിന് ആർദ്രതയോടെയുള്ള പെരുമാറ്റത്തിന്റെ ശൈലി പകർന്നുകൊടുക്കാൻ സാധിക്കുന്നു. കാരുണ്യത്തിന്റെയും, സേവനതല്പരതയുടെയും ശൈലിയിലൂടെ സ്നേഹിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു


Related Articles »