News - 2024

പൊന്തിഫിക്കൽ സമിതിയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ പോൾ ജോസഫ് ദിവംഗതനായി

പ്രവാചകശബ്ദം 17-03-2024 - Sunday

വത്തിക്കാന്‍ സിറ്റി: 2016 അവസാനം വരെ പ്രവർത്തനനിരതമായിരുന്ന 'കോർ ഊനും' പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായി അനേക വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ പോൾ ജോസഫ് ദിവംഗതനായി. 89 വയസ്സായിരുന്നു. റോമില്‍വെച്ചാണ് അന്ത്യം. ദരിദ്രർക്കുവേണ്ടിയുള്ള സഭയുടെ പരിപാലനത്തില്‍ ഊന്നിയുള്ള സംഘടനയെ 15 വര്‍ഷമാണ് കർദ്ദിനാൾ പോൾ ജോസഫ് നയിച്ചത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചു. യുവജന ലോകത്തിൻറെയും ദുർബ്ബലരുടെയും ആവശ്യങ്ങളിൽ ശ്രദ്ധപതിച്ചുകൊണ്ട് വിശ്വസ്തതയോടും ഉദാരതയോടുംകുടി കർത്താവിനെയും സഭയെയും സേവിച്ച സഹോദരനാണ് കർദ്ദിനാൾ കോർദെസെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

1934 സെപ്റ്റംബർ 5-ന് ജർമ്മനിയിലാണ് ജനനം. 1961 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1976 ഫെബ്രവരി 1ന് മെത്രാനായി അഭിഷിക്തനായി. 2007 നവംബര്‍ 24-ന് കർദ്ദിനാളായി ഉയര്‍ത്തപ്പെട്ടു. ജർമ്മനിയിലെ പാദെർബോൺ രൂപതയുടെ സഹായമെത്രാൻ, അല്‍മായർക്കായുള്ള പൊന്തിഫിക്കൽ സമിതിയുടെ ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള കർദ്ദിനാൾ കോർദെസ് 1995 ഡിസംബർ 2 മുതൽ 2010 ഒക്ടോബർ 7 വരെ “കോർ ഊനും” പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു.

കര്‍ദ്ദിനാളിന്റെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 238 ആയി. ഇവരിൽ 129 പേർക്കാണ് പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം. ശേഷിച്ച 109 പേർ 80 വയസ്സ് കഴിഞ്ഞവരായതിനാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ല.


Related Articles »