Daily Saints.

0: September 30 : വിശുദ്ധ ജെറോം- വേദ പാരംഗതൻ

സ്വന്തം ലേഖകൻ 27-09-2015 - Sunday

A.D.345-നോടടുത്ത്, ദാൽമേഷ്യായിലെ സ്ട്രിഡോണിൽ, ക്രിസ്തീയ മാതാപിതാക്കൾക്ക് ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയമഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു.

സ്വന്തം നാട്ടിലെ സ്കൂൾ വിദ്യാഭാസത്തിനു ശേഷം, 8 വർഷക്കാലം അദ്ദേഹം റോമിൽ പ്രസംഗകല അഭ്യസിച്ചു. ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു.

മൂന്ന് വർഷത്തിന് ശേഷം, ആ സഭ ഛിന്നഭിന്നമായപ്പോൾ, അദ്ദേഹം കിഴക്കൻ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച്, അദ്ദേഹം, മാൽക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹർഷിയെ കണ്ടുമുട്ടി. നിശേഷം ശൂന്യമായ ഒരു നിലവറയിൽ, ചാക്കുതുണികൾ ധരിച്ച്, വേദഗ്രന്ഥ പഠനത്തിൽ മുഴുകി ജീവിക്കാൻ ഈ വിശുദ്ധന് ഉത്തേജനം നൽകിയത് ആ മഹർഷിയായിരുന്നു.

ഒരു റബൈയിൽ നിന്നും അദ്ദേഹം യഹൂദഭാഷ പഠിച്ചു. ശേഷം അദ്ദേഹം അന്തിയോക്യയിലേക്ക് തിരികെ വന്നു. മനസ്സില്ലാമനസ്സോടെ, വൈദികനായി പട്ടം ഏറ്റു. തന്റെ മെത്രാനുമൊത്തുള്ള കോൺസ്റ്റൻന്റിനാപ്പോൾ (ഇസ്ത്താംബൂൾ) സന്ദർശന വേളയിൽ, അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസ്സിയാൻസെൻ, നിസ്സായിലെഗ്രഗറി എന്നിവരെ പരിചയപ്പെട്ടു.

പിന്നീട് പോപ്പ് ഡമാസസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാൻ A.D 382-ൽ റോമിലേക്ക് പോയി. ഇവിടെ വച്ച്, അദ്ദേഹം തന്റെ ആത്മസുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും, അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മറ്റൊരു ധനാഢ്യയായ മാർസെല്ലായേയും കണ്ടുമുട്ടി.

ഇവിടേയും അദ്ദേഹം തന്റെ ശ്രേഷ്ഠമായ ജോലി ആരംഭിച്ചു. പോപ്പിന്റെ ജോലി ചുമതലാപത്രവുമായി, സങ്കീർത്തനപുസ്തകത്തിന്റേയും, പുതിയനിയമത്തിന്റേയും ലത്തീൻ വിവർത്തനം പരിഷ്കരിക്കാൻ ആരംഭിച്ചു. അതീവശ്രദ്ധയോടും പാണ്ഢിത്യത്തോടും അദ്ദേഹം അത് നിർവ്വഹിച്ചു. അവസാനം, ജെറോം വേദപുസ്തകം മുഴുവനായി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. The Vulgate-എന്ന് ഇന്ന് അറിയപ്പെടുന്നത് ഈ വിവർത്തനമാണ്. എന്നാൽ പോപ്പ് ഡാമാസ്സസിന്റെ മരണശേഷം, റോം വിട്ടു പോകാൻ ശത്രുക്കൾ അദ്ദേഹത്തെ നിർബന്ധിക്കുകയാണ് ചെയ്തത്.

പൗളായോടും യുസ്റ്റോച്ചിയമിനോടും ഒത്ത്, ജെറോം ബേത് ലഹേമിലേക്ക് പോയി.

അദ്ദേഹം, 420 ലെ മരണം വരെ 34 വർഷം ജീവിച്ചു. അവിടെ അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. പൗളായുടെ ചുമതലയിൽ ഒരു മഠവും ഉണ്ടായിരുന്നു. അവരുടെ മരണശേഷം, യുസ്റ്റേച്ചിയം ചുമതല ഏറ്റെടുത്തു.

ബേത് ലഹമിൽ വരുന്ന എണ്ണമറ്റ തീർത്ഥാടകർക്ക് വേണ്ടി, അദ്ദേഹം ഒരു സത്രം സ്ഥാപിച്ചിരുന്നു.

അദ്ദേഹത്തിന്റെ പാണ്ഡിത്യവും, വാദപ്രതിവാദശേഷിയും, പ്രബന്ധങ്ങളും, കത്തുകളും പലപ്പോഴും രോഷം ഉയർത്തുന്നവയായിരുന്നു. അദ്ദേഹം എഴുതി:- “മനുഷ്യന്റെ ആത്മാവിനെ ശിരസ്സിലാണ് പ്ലേറ്റൊ ദർശിച്ചത്, ക്രിസ്തുവോ ഹൃദയത്തിലും”. ഇമ്മാതിരിയുള്ള അദ്ദേഹത്തിന്റെ രചനാശൈലികൾ വായനക്കാരെ ചൊടിപ്പിച്ചിരുന്നു.