Meditation. - April 2024

സ്വര്‍ഗ്ഗീയ മനുഷ്യനായ ക്രിസ്തു സകല ജനതയ്ക്കുമുള്ള ഏക രക്ഷാമാര്‍ഗ്ഗം

സ്വന്തം ലേഖകന്‍ 23-04-2023 - Sunday

"ആദ്യ മനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍". (1 കൊറി 15:45-48)

യേശു ഏകരക്ഷകൻ: ഏപ്രിൽ 23
ക്രിസ്തു തന്‍റെ ഉയിര്‍പ്പിനു മുന്‍പ് ജായ്റോസിന്‍റെ മകളെയും, നായീമിലെ യുവാവിനെയും, ലാസറിനെയും മരിച്ചവരില്‍ നിന്നുയര്‍പ്പിച്ചു. ഈ സംഭവങ്ങളിലെന്നതുപോലെ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നില്ല ക്രിസ്തുവിന്‍റെ ഉത്ഥാനം. ആ സംഭവങ്ങള്‍ അത്ഭുത സംഭവങ്ങളായിരുന്നു. വിസ്മയനീയമാം വിധം ഉയിര്‍പ്പിക്കപ്പെട്ട ആ വ്യക്തികള്‍ യേശുവിന്‍റെ ശക്തിയാല്‍ സാധാരണ ഭൗതിക ജീവിതത്തിലേക്കു തിരിച്ചു വന്നു. എന്നാൽ അവര്‍ വീണ്ടും മരിച്ചു.

ക്രിസ്തുവിന്‍റെ ഉത്ഥാനം സത്താപരമായി വ്യത്യസ്തമാണ്. ഉത്ഥാനം ചെയ്ത തന്‍റെ ശരീരത്തില്‍ അവിടുന്ന് മരണത്തിന്‍റെ അവസ്ഥയില്‍ നിന്നു കാലത്തിനും സ്ഥലത്തിനും അതീതമായ മറ്റൊരു ജീവിതത്തിലേക്കു കടക്കുന്നു. പുനരുത്ഥാനത്തില്‍ യേശുവിന്‍റെ ശരീരം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിറഞ്ഞു. മഹത്വപൂര്‍ണ്ണമായ തന്‍റെ അവസ്ഥയില്‍ അവിടുന്ന് ദൈവിക ജീവനില്‍ പങ്കുചേരുന്നു. അതുകൊണ്ട് ക്രിസ്തു "സ്വര്‍ഗ്ഗീയ മനുഷ്യന്‍" ആകുന്നുവെന്നു വി. പൗലോസിനു പറയാന്‍ കഴിയുന്നു.

വിചിന്തനം
കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ 'ദൈവിക ജീവനില്‍' മനുഷ്യരെ പങ്കുകാരാക്കാന്‍ വേണ്ടി ദൈവം തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചു. മരിച്ച് ഉത്ഥാനം ചെയ്ത സ്വര്‍ഗ്ഗീയ മനുഷ്യനായ ക്രിസ്തുവിലൂടെ അവിടുന്ന് ഓരോ മനുഷ്യനെയും തന്‍റെ ദൈവിക ജീവനിലേക്കു വിളിക്കുന്നു. എന്നാല്‍ ഏക രക്ഷാമാര്‍ഗ്ഗമായ ക്രിസ്തുവിനെ തിരിച്ചറിയാതെ അനേകര്‍ ഇന്നും ഈ ഭൂമിയില്‍ ജീവിക്കുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"എൻറെ ദൈവമായ കർത്താവേ, എന്നെ കടാക്ഷിച്ച് ഉത്തരമരുളേണമേ! ഞാൻ മരണനിദ്രയിൽ വഴുതി വീഴാതിരിക്കാൻ എന്റെ നയങ്ങളെ പ്രകാശിപ്പിക്കണമേ!" (സങ്കീ 13:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »