Meditation. - April 2024

സത്യം തിരിച്ചറിയുന്നവർ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു

സ്വന്തം ലേഖകന്‍ 17-04-2024 - Wednesday

"യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല." (യോഹ 14:6)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 17
എന്താണ് സത്യം? എല്ലാ മതങ്ങളും സത്യം അനേഷിക്കുകയും സത്യത്തിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യാൻ പരിശ്രമിക്കുന്നു. എന്നാൽ എന്താണ് ഈ സത്യം എന്ന കാര്യത്തിൽ മതങ്ങൾക്ക് വ്യക്തതയില്ല. 'സത്യം' ഉണ്ട് എന്ന് മതങ്ങൾ തിരിച്ചറിയുന്നുവെങ്കിലും ഈ സത്യത്തെ ചൂണ്ടിക്കാണിക്കുവാൻ മതങ്ങൾക്കു കഴിയാതെ പോകുന്നു. അതിനാൽ പ്രകൃതി ശക്തികളെയും, വിഗ്രഹങ്ങളെയും, മൃഗങ്ങളെയും, ഇതിഹാസ കഥാപാത്രങ്ങളെയും ആരാധിച്ചുകൊണ്ട് വിവിധ മതവിശ്വാസികൾ സായൂജ്യമടയുന്നു.

മാനവചരിത്രം മുഴുവനും പരിശോധിച്ചാലും 'വഴിയും, സത്യവും, ജീവനും ഞാനാകുന്നു' എന്നു ലോകത്തോടു പറയുവാൻ ഒരേ ഒരു വ്യക്തിക്കു മാത്രമേ ഇന്നേവരെ സാധിച്ചുള്ളൂ; അത് മനുഷ്യനായി പിറന്ന ദൈവപുത്രനായ യേശുക്രിസ്തുവാണ്. "യേശുക്രിസ്തുവിൽ ദൈവത്തിന്റെ മുഴുവൻ സത്യവും വെളിവാക്കപ്പെട്ടിരിക്കുന്നു. കൃപയും സത്യവും നിറഞ്ഞ അവിടുന്ന് ലോകത്തിന്റെ പ്രകാശമാണ്. അവിടുന്നാനു സത്യം. മനുഷ്യനെ സ്വതന്ത്രരാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന സത്യത്തെ അറിയുന്നതിനുവേണ്ടി യേശുവിന്റെ ശിഷ്യന്മാർ അവിടുത്തെ വചനത്തിൽ നിലനിൽക്കുന്നു." (CCC 2466)

വിചിന്തനം
ദൈവം സത്യവാനാകയാൽ അവിടുത്തെ സൃഷ്ടിയായ മനുഷ്യനും പ്രകൃത്യാ സത്യത്തോട് ആഭിമുഖ്യമുള്ളവനാണ്. എന്നാൽ ഒരു മനുഷ്യായുസ്സു മുഴുവനും ഈ ഭൂമിയിൽ ജീവിച്ചിട്ടും സത്യം തന്നെയായ യേശുക്രിസ്തുവിനെ അറിയാതെ അനേകർ ഈ ഭൂമിയിൽ നിന്നും മൺമറഞ്ഞു പോകുന്നു. അനേകർ ഈ സത്യത്തെ തിരിച്ചറിയാതെ പ്രകൃതി ശക്തികളെയും, വിഗ്രഹങ്ങളെയും, മൃഗങ്ങളെയും, ഇതിഹാസ കഥാപാത്രങ്ങളെയും ആരാധിച്ചുകൊണ്ട് ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. ചിലർ ദൈവമുണ്ട് എന്നുപോലും വിശ്വസിക്കാൻ തയാറാകുന്നില്ല. അവരോടെല്ലാം ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തുവെന്ന സത്യം പ്രഘോഷിക്കപ്പെടുവാനും, അവരും സത്യം തിരിച്ചറിയുവാനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »