News

കാനഡയെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കും

സ്വന്തം ലേഖകന്‍ 09-05-2017 - Tuesday

ഒട്ടാവ: തങ്ങളുടെ രാജ്യത്തെ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ കാനഡ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28-ന് കനേഡിയന്‍ കോണ്‍ഫറന്‍സ് ഓഫ് കത്തോലിക്കാ ബിഷപ്സ് (CCCB) പുറത്ത്‌വിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന ജൂലൈ 1-ന് രാജ്യത്തെ എല്ലാ മെത്രാന്‍മാരും ദൈവമാതാവിന്റെ വിമല ഹൃദയത്തിലേക്ക് തങ്ങളുടെ രൂപതയെ സമര്‍പ്പിക്കുവാനാണ് തീരുമാനം.

പിന്നീട് സെപ്റ്റംബറില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ഒട്ടാവയില്‍ മുഴുവന്‍ മെത്രാന്‍മാരും ഒന്നിച്ച് കൂടി രാജ്യത്തെ, മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിക്കും. ഓരോ മെത്രാന്‍മാര്‍ക്കും തങ്ങളുടെ രൂപതയെ വ്യക്തിപരമായി മാതാവിന് സമര്‍പ്പിക്കാവുന്നതാണെന്നും, പിന്നീട് സെപ്റ്റംബറിലെ സി‌സി‌സി‌ബിയുടെ പ്ലീനറി സമ്മേളനത്തില്‍ വെച്ച് രാജ്യത്തെ മുഴുവനായും മാതാവിന് സമര്‍പ്പിക്കുമെന്നും, ഇടവക വികാരിമാര്‍ക്ക്‌ തങ്ങളുടെ ഇടവകയേയും മാതാവിന് സമര്‍പ്പിക്കാവുന്നതാണെന്നും മെത്രാന്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാനഡ നിലവില്‍ വന്നിട്ട് 150 വര്‍ഷം തികയുന്ന വര്‍ഷം തന്നെയാണ് പുനഃപ്രതിഷ്ഠ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.

‘കാനഡാ ഡേ’ എന്ന പേരില്‍ ആഘോഷിക്കുന്ന ജൂലൈ 1 രാജ്യത്തെ ദേശീയ അവധിദിവസമാണ്. 1867-ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ആക്റ്റ്‌ എന്നറിയപ്പെടുന്ന ബ്രിട്ടീഷ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ആക്റ്റ്‌ വഴി ഇതേ വര്‍ഷമാണ് കാനഡ സ്ഥാപിതമായത്. ഇതിനു മുന്‍പും കാനഡയെ മാതാവിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 1947-ലായിരുന്നു കാനഡയെ ആദ്യമായി പരിശുദ്ധ മാതാവിനായി സമര്‍പ്പിച്ചത്. ഒട്ടാവയിലെ ഒണ്ടാറിയോയിലെ വെച്ച് നടന്ന വലിയ മരിയന്‍ സമ്മേളനത്തില്‍വെച്ച് രണ്ട് കാബിനറ്റ് മന്ത്രിമാരായിരുന്നു അന്ന് രാജ്യത്തെ മാതാവിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിച്ചത്.

1954-ല്‍ മരിയന്‍ വര്‍ഷത്തിന്റെ ഭാഗമായി ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് കേപ്‌’ ദേവാലയത്തില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായും രാജ്യത്തെ മാതാവിന് സമര്‍പ്പിച്ചിട്ടുണ്ട്. കാനഡായെ ആദ്യമായി പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചിട്ട് 70 വര്‍ഷം തികയുന്ന ഈ വര്‍ഷം തന്നെ രാജ്യത്തെ വീണ്ടും മാതാവിനായി സമര്‍പ്പിക്കുകയാണ്. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷിക വര്‍ഷത്തില്‍ തന്നെയാണ് സമര്‍പ്പണവും നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.


Related Articles »