Content | വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ ആറ് കർദ്ദിനാളുമാർക്ക് ഈ വര്‍ഷം എണ്‍പതു വയസ്സ് പൂർത്തിയാകുന്നതോടെ അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ ഇവർക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ട്ടമാകും. ഫെബ്രുവരി 27നു പിറന്നാൾ ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിലെ കാർത്തൂം അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായ ഗബ്രിയേൽ സുബയിർ വാക്കോയാണ് ഈ വർഷം 80 വയസ്സ് ആദ്യം പൂർത്തിയാക്കുന്ന കർദ്ദിനാൾ.
ഒരാഴ്ചക്ക് ശേഷം മാർച്ച് എട്ടാം തീയതി സൗത്താഫ്രിക്കയിലെ ഡർബൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ വിൽഫ്രഡ് നേപ്പിയറിന് 80 വയസ്സ് പൂർത്തിയാകും. വത്തിക്കാൻ സെക്രട്ടറിയേറ്റ് ഫോർ എക്കണോമിയുടെ പ്രിഫക്റ്റ് പദവി ഏതാനും വർഷം വഹിച്ച ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെല്ലിന് ജൂൺ എട്ടാം തീയതി 80 വയസ്സാകും. ജൂലൈ 17നാണ് മൗറീഷ്യസിലെ പോർട്ട് ലൂയിസിന്റെ ബിഷപ്പ് മൗറിസ് പിയാറ്റിന്റെ എൺപതാമത് പിറന്നാള്‍.
2019 സെപ്റ്റംബർ മാസം ഫ്രാൻസിസ് മാർപാപ്പ മൗറീഷ്യസിൽ എത്തിയപ്പോൾ സ്വീകരിച്ചത് അദ്ദേഹമായിരുന്നു. വൈദികർക്കു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷൻ തലവൻ ബെന്യാമിനോ സ്റ്റൈല്ലയ്ക്ക് ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി 80 വയസ്സാകും. നവംബർ ഏഴാം തീയതി 80 വയസ്സ് പൂർത്തിയാകുന്നതോടെ കൂടി കോൺക്ലേവിൽ പങ്കെടുക്കാനുള്ള അവകാശം നഷ്ടമാകുന്ന മറ്റൊരു കർദ്ദിനാൾ മിലാൻ ആർച്ച് ബിഷപ്പായിരുന്ന ആഞ്ചലോ സ്കോളയാണ്. |