Content | ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മകാസറിലെ തിരുഹൃദയ കത്തോലിക്ക ദേവാലയത്തില്‍ ഇന്നു ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് പതിനാല് പേരെയാണെന്ന് പോലീസ്. ഇതില്‍ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരും വിശ്വാസികളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം ചാവേർ ആക്രമണം നടത്തിയത് രണ്ടു പേരാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ചു ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ രംഗത്തെത്തി. ഭീകരപ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളുടെ ശൃംഖലകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും അവയുടെ ഉറവിടങ്ങള്‍ മനസിലാക്കി നടപടിയെടുക്കാനും പോലീസ് മേധാവിയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാവരും ശാന്തത പാലിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഏത് തീവ്രവാദ ശൃംഖലയിൽ നിന്നുള്ള ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്നു ദേശീയ പോലീസ് വക്താവ് ആർഗോ യുവോനോ പറഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷം ഫിലിപ്പീൻസിലെ ജോളോയിൽ നടന്ന ബോംബാക്രമണത്തിന് ഉത്തരവാദികളായ സംഘത്തിലുള്ള കുറ്റവാളികളാണ് ചാവേര്‍ സ്ഫോടനം നടത്തിയതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ ഏജൻസി മുൻ മേധാവി അൻസ്യാദ് എംബായ് പറഞ്ഞു. ഇന്നു പ്രാദേശിക സമയം രാവിലെ 10.30നോട് കൂടിയാണ് ചാവേര്‍ സ്ഫോടനം നടന്നത്. പള്ളിയുടെ പ്രവേശന കവാടത്തിലായിരിന്നു സ്‌ഫോടനം.
ചാവേര്‍ സ്ഫോടനം. ദേവാലയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തോളം വിശ്വാസികള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നു പ്രാദേശിക സമയം രാവിലെ 10.30നോട് കൂടിയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് ശരീരഭാഗങ്ങളുണ്ടെന്നും അവ ആക്രമണകാരിയുടേത് ആണോയെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ തീവ്രവാദി മോട്ടോർ ബൈക്കിൽ എത്തി ദേവാലയത്തില്‍ പാഞ്ഞു കയറി ആക്രമണം നടത്തുകയായിരിന്നുവെന്നാണ് പ്രാഥമിക വിവരം.
പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓശാന ഞായര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ചർച്ചസ് മേധാവി ഗോമർ ഗുൽറ്റോം പറഞ്ഞു. ശാന്തത പാലിക്കാനും അധികാരികളുടെ നിര്ദേശങ്ങള്‍ പാലിക്കുവാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വരും മണിക്കൂറുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ദുഃഖം മാറും മുന്‍പാണ് വിശുദ്ധവാരത്തിന് ആരംഭം കുറിക്കുന്ന ഇന്നു ഓശാന ഞായറാഴ്ച ഇന്തോനേഷ്യയില്‍ സ്ഫോടനം ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഇതിന് മുന്‍പും തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ട്. 2018-ൽ, ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ഞായറാഴ്ച നടന്ന തിരുകര്‍മ്മങ്ങള്‍ക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|