Content | യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചു തന്നെയാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (മാര്‍ച്ച് 2) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ തിരുകര്‍മ്മങ്ങള്‍ ഫ്ലോറന്‍സ് നഗരത്തിലാണ് നിശ്ചയിച്ചിരിന്നതെങ്കിലും കലശലായ കാൽമുട്ടു വേദനയെ തുടര്‍ന്നു റദ്ദാക്കി. തിരുനാള്‍ ദിനത്തില്‍ പാപ്പ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കില്ലായെന്നാണ് സൂചന.
ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കോവിഡ് 19 നിയന്ത്രണങ്ങളോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 17നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക. |