Content | പാലാ: ആഴമേറിയ ദൈവവിശ്വാസവും സഹോദരങ്ങളോടുള്ള സ്നേ ഹവുമാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നതെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഴമേറിയ ദൈവാനുഭവത്തിൽ ജീവിക്കുന്ന ക്രൈസ്തവർ ഒരിക്കലും തിന്മയുടെ പാതകൾ തെരഞ്ഞെടുക്കുകയില്ല. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയിരിക്കുന്ന ദൈവവിശ്വാസം ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായി പരി ഗണിച്ച് ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസമേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധൈര്യപൂർവം തരണം ചെയ്ത് ജീവിക്കുന്നതിനു മക്കളെ പ്രാപ്തരാക്കാൻ മാതാപിതാക്കൾ പ്രതിജ്ഞാബദ്ധരാണന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതയിലെ പിതൃവേദിയുടെയും മാതൃവേദിയുടെയും പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിൽ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, പിതൃവേദി പ്രസിഡന്റ് ജോസഫ് വടക്കേൽ, മാതൃവേദി പ്രസിഡന്റ് സിജി ലൂക്സൺ പടന്നമാക്കൽ, പ്രോലൈഫ് സമിതി പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് എ ന്നിവർ പ്രസംഗിച്ചു. |