category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സമാധാനം സംജാതമാകുന്നതിനുവേണ്ടി ഒക്ടോബർ ഇരുപത്തിയേഴാം തീയതി പ്രത്യേകം പ്രാർത്ഥിക്കാം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Contentകൊച്ചി: ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണെന്നും ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളതെന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് പാപ്പ. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്. കാരണം, സമാധാനം ദൈവത്തിന്റെ ദാനമാണ്. സന്മനസ്സുള്ളവർക്കു സമാധാനം നല്കാനുമാണ് കർത്താവായ ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും ജീവിച്ചു മരിച്ചു ഉത്ഥാനംചെയ്തതും. അവിടത്തെ ജനനത്തിൽ മാലാഖമാർ പാടി: "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം." തന്റെ ഉത്ഥാനത്തിനുശേഷം ഈശോ ശിഷ്യന്മാരെ കണ്ടപ്പോൾ ആശംസിച്ചതും 'നിങ്ങൾക്കു സമാധാനം' എന്നാണ്. ഈ സമാധാനമാണു മനുഷ്യവംശത്തിന് എപ്പോഴും ആവശ്യമായിട്ടുള്ളത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ സമാധാനം സംസ്ഥാപിക്കാനുള്ള പരിശ്രമങ്ങളും നാം നടത്തേണ്ടിയിരിക്കുന്നു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അനുരഞ്ജനത്തിലും സമാധാനത്തിലും എത്തിക്കാൻ പരിശ്രമിക്കുന്നവർക്കാണു നമ്മുടെ പിന്തുണ നല്കേണ്ടത്. അവരുടെ പരിശ്രമങ്ങൾ വിജയിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യണം. അതുപോലെ, യുദ്ധംമൂലം വലിയ സഹനങ്ങൾക്കു വിധേയരാകുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരായ ജനവിഭാഗത്തെ സാധിക്കുന്ന എല്ലാവിധത്തിലും സഹായിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഒക്ടോബർ മാസം ഇരുപത്തിരണ്ടാം തിയതിയിലെ മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഉക്രൈയിൻ യുദ്ധമുൾപ്പെടെ ലോകത്തിൽ നടക്കുന്ന എല്ലാ യുദ്ധങ്ങളും എപ്പോഴും പരാജയമാണെന്നും അതു മാനവസാഹോദര്യത്തിന്റെ നാശമാണെന്നും പറഞ്ഞു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ മാർപാപ്പ അതിയായ ഹൃദയവ്യഥ പ്രകടിപ്പിക്കുകയുണ്ടായി. സായുധാക്രമണംമൂലം യാതനകളനുഭവിക്കുന്ന എല്ലാവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും കൂടെ താനുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ ഈ സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിയേഴാം തിയതി ലോക സമാധാനത്തിനുവേണ്ടി ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടു നമുക്കും ഒക്ടോബർ ഇരുപത്തിയേഴാം തിയതി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കുകയും യുദ്ധത്തിനെതിരേയുള്ള എല്ലാ സമാധാനപരിശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യാം. ലോകത്തിൽ എല്ലായിടത്തും ശാശ്വതമായ സമാധാനം പുലരട്ടെയെന്ന വാക്കുകളോടെയാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സന്ദേശം സമാപിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-25 11:18:00
Keywordsആലഞ്ചേരി
Created Date2023-10-25 11:19:08